
ദില്ലി: ഹീറോയിക് ഇൻഡുൻ കപ്പല്‍ നൈജീരിയ പിടിച്ചെടുത്ത സംഭവത്തില്‍ ഇന്ത്യയുടെ നയതന്ത്ര നീക്കത്തിന് തടസമായത് സങ്കീര്‍ണ്ണമായ നിയമപ്രശ്നങ്ങള്‍. കഴിഞ്ഞ ഓഗസ്റ്റ് 12 നാണ് ഹീറോയിക് ഇൻഡുൻ കപ്പല്‍ ദുരൂഹ സാഹചര്യത്തില്‍ എക്വറ്റോറിയല്‍ ഗിനിയില്‍ പിടികൂടിയത്. 89 ദിവസങ്ങള്‍ക്ക് ശേഷം നൈജീരിയക്ക് കൈമാറുന്നത് വരെ വിദേശകാര്യമന്ത്രാലയത്തിന്‍റെ നയതന്ത്ര നീക്കങ്ങളൊന്നും വിജയം കണ്ടില്ല. അബൂജയിലെ എംബസി വഴിയും ഹൈക്കമ്മീഷന്‍ വഴിയും പല കുറി ഇടപെടലുകള്‍ നടത്തിയെന്നാണ് മന്ത്രാലയത്തിന്‍റെ അവകാശവാദം. പിടിയിലായ കപ്പല്‍ ജീവനക്കാരെ നേരിട്ട് ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞു.
നൈജീരിയയിലെ നിയമ കുരുക്കില്‍ നിന്ന് ഒഴിവാക്കാന്‍ അന്വേഷണം ഇന്ത്യയിലേക്കോ, എക്വറ്റോറിയല്‍ ഗിനിയയിലേക്കോ ആക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നതായും വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിയമത്തിന്‍റെ വഴിക്ക് കാര്യങ്ങള്‍ പോകട്ടേയെന്ന ഉറച്ച നിലപാട് നൈജീരിയ സ്വീകരിച്ചുവെന്നാണ് വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. പിഴ തുകയായി 20 ലക്ഷം ഡോളര്‍ അടച്ചെങ്കിലും കപ്പല്‍ നൈജീരിയിലെത്തിച്ച് പരിശോധിക്കണമെന്നാണ് അവരുടെ നിലപാട്. നൈജീരിയയിലെ അക്പോ ഓയില്‍ ഫീല്‍ഡില്‍ നിന്ന് ക്രൂഡ് ഓയില്‍ മോഷ്ടിച്ചുവെന്ന ആരോപണത്തില്‍ വിശദമായ അന്വേഷണം വേണം. കടല്‍ നിയമങ്ങള്‍ അട്ടിമറിച്ചതിലും അന്വേഷണം നടക്കേണ്ടിയിരിക്കുന്നു. പിടികൂടുന്നതിന് മുന്‍പ് ഉപഗ്രഹവുമായുള്ള ബന്ധം കപ്പല്‍ വേര്‍പ്പെടുത്തിയതിലും ദുരൂഹത കാണുന്നുണ്ട്. അതുകൊണ്ട് നയതന്ത്ര നീക്കങ്ങളിലുപരി നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടേയെന്ന് നൈജീരിയയുടെ നിലപാടാണ് തിരിച്ചടിയായത്.
ഇതുകൂടാതെ നിയമ വിരുദ്ധമായി തടവില്‍ വച്ചിരിക്കുന്നുവെന്ന പരാതിയില്‍ നൈജീരിയക്കെതിരെ, നൈജീരിയയിലെ ഫെഡറല്‍ കോടതിയിലും, കടല്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്ന ജര്‍മ്മനിയിലെ അന്താരാഷ്ട്ര ട്രിബ്യൂണിലും കപ്പല്‍ കമ്പനിയും പരാതി നല്‍കിയിരിക്കുകയാണ്. ഈ വിഷയത്തിലും തീര്‍പ്പ് വരേണ്ടതുണ്ട്. അതിനിടെ വന്‍ സൈനിക വലയത്തില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പടെ 26 കപ്പല്‍ ജീവനക്കാരെ നൈജീരിയയില്‍ എത്തിച്ചു.