
പട്ന/ഹാജിപൂർ: ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത് സഞ്ചരിച്ചിരുന്ന ട്രെയിനിന് നേരെ കല്ലേറ്. ബിഹാറിലെ ഹാജിപൂർ റെയിൽവേ സ്റ്റേഷന് സമീപം വെച്ചാണ് സംഭവം നടന്നത്. കല്ലേറിൽ ട്രെയിനിലെ ഒരു കോച്ചിന്റെ ജനൽച്ചില്ല് തകർന്നതായാണ് റിപ്പോർട്ടുകൾ. ദില്ലിയിൽ നിന്നും ജൽപായ്ഗുരിയിലേക്ക് പോയ ശതാബ്‌ദി എക്‌സ്‌പ്രസ് ട്രെയിനിലാണ് ആർ.എസ്.എസ് മേധാവി സഞ്ചരിച്ചിരുന്നത്. ട്രെയിൻ ഹാജിപൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുൻപാണ് അജ്ഞാതരായ ചിലർ ട്രെയിനിന് നേരെ കല്ലെറിഞ്ഞത്.
ട്രെയിനിലെ ഇ-1 കോച്ചിലാണ് മോഹൻ ഭഗവത് ഉണ്ടായിരുന്നത്. ഈ കോച്ചിൻ്റെ ചില്ലാണോ തകർന്നതെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. കല്ലേറുണ്ടായ ഉടൻ തന്നെ ആർപിഎഫും ലോക്കൽ പൊലീസും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. പ്രതികളെ കണ്ടെത്താൻ റെയിൽവേ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണെന്നും പ്രതികളെ എത്രയും വേഗം പിടികൂടുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
അതേസമയം ആർഎസ്എസ് മേധാവിയെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണമാണോയെന്നതിൽ വ്യക്തതയില്ല. രാജ്യത്തിൻ്റെ പല ഭാഗത്തും പതിവായി ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ കല്ലേറുണ്ടാകുന്നത് പതിവാണ്. ഇത്തരം സംഭവങ്ങളിൽ മിക്കപ്പോഴും പ്രതികളെ കണ്ടെത്തുന്നതിൽ പൊലീസ് സേനകൾ വലിയ പ്രതിസന്ധിയും നേരിടാറുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam