ക്വാറന്റൈൻ ലംഘിക്കുന്നവർക്കെതിരെ നിയമപ്രകാരം കർശന നിയമ നടപടി: ദില്ലി സർക്കാർ

By Web TeamFirst Published Mar 23, 2020, 10:01 AM IST
Highlights

മാർച്ച് 1 മുതൽ ഏകദേശം 35000 ഓളം ആളുകൾ വിദേശത്ത് നിന്ന് മടങ്ങിയെത്തിയിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇവർ നിർബന്ധമായും 14 ദിവസം ക്വാറന്റൈനിൽ കഴിയുന്നുവെന്ന് ഉറപ്പാക്കേണ്ടതാണെന്ന് ജില്ലാ മജിസ്ട്രേറ്റിനോടും മറ്റ് ടീമം​ഗങ്ങളോടും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. 

ദില്ലി: കൊവിഡ് 19 ബാധ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ക്വാറന്റൈനിൽ കഴിയുന്നവർക്ക് കർശന മുന്നറിയിപ്പ് നൽകി ദില്ലി സർക്കാർ. ക്വാറന്റൈൻ ലംഘിച്ചാൽ അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് ദില്ലി സർക്കാരിന്റെ ഉത്തരവ്. പകർച്ച വ്യാധി തടയല്‍ നിയമ പ്രകാരമായിരിക്കും നടപടിയെടുക്കുക. മാർച്ച് 1 മുതൽ ഏകദേശം 35000 ഓളം ആളുകൾ വിദേശത്ത് നിന്ന് മടങ്ങിയെത്തിയിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇവർ നിർബന്ധമായും 14 ദിവസം ക്വാറന്റൈനിൽ കഴിയുന്നുവെന്ന് ഉറപ്പാക്കേണ്ടതാണെന്ന് ജില്ലാ മജിസ്ട്രേറ്റിനോടും മറ്റ് ടീമം​ഗങ്ങളോടും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുമായി സമ്പർക്കം പുലർത്തുന്നവരും കർശനമായി ക്വാറന്റൈനിൽ കഴിയണമെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു. 

ക്വാറന്റൈൻ ലംഘിക്കുന്നവർക്ക് വേണ്ടി പ്രത്യേക ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. പകർച്ചവ്യാധി നിയമ പ്രകാരം ഇവർക്കെതിരെ നടപടിയെടുക്കുമെന്ന് ഈ ഉത്തരവിൽ ആവർത്തിക്കുന്നുണ്ട്. ക്വാറന്റൈൻ ലംഘിച്ച് പുറത്ത് കറങ്ങി നടക്കുന്നവരെ തിരികെ വീടുകളിലേക്കോ ആശുപത്രികളിലേക്കോ എത്തിക്കാനും അവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനും ജില്ലാ മജിസ്ട്രേറ്റിനെ അധികാരപ്പെടുത്തിയിരിക്കുന്നു. ആരോ​ഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു.

ഉത്തരവ് പാലിക്കാത്ത പക്ഷം ഒരു മാസം വരെ തടവും 200 രൂപ പിഴയും ഈടാക്കും. മറ്റൊരാൾക്ക് കൂടി രോ​ഗം പകർന്ന സാഹചര്യമുണ്ടായാൽ ആറുമാസം വരെ തടവും 1000 രൂപ പിഴയും അടക്കേണ്ടി വരും. മാർച്ച് 31 വരെ ദില്ലി പൂർണ്ണമായി അടച്ചിടാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതുവരെ 27 കോവിഡ് 19 കേസുകളാണ് ദില്ലിയിൽ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 21 പേരും വിദേശത്തുനിന്ന് എത്തിയവരാണ്. 
 

click me!