
ദില്ലി: സാമ്പത്തിക തട്ടിപ്പുകേസുകളിൽ പ്രതിയായ സുകേഷ് ചന്ദ്രശേഖർ സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കുര്യൻ ജോസഫായിട്ടും ആൾമാറാട്ടം നടത്തിയിട്ടുണ്ടെന്ന് ദില്ലി പൊലീസ്. സുകേഷിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ജഡ്ജിയെ ജസ്റ്റിസ് കുര്യൻ ജോസഫ് എന്ന വ്യാജേന സുകേഷ് വിളിച്ചെന്നാണ് ഇന്ന് സുപ്രീംകോടതിയിൽ ദില്ലി പൊലീസ് വെളിപ്പെടുത്തിയത്. തട്ടിപ്പ് നടത്താനുള്ള സഹായം ഉറപ്പാക്കാൻ ഒന്നര കോടി രൂപ ജയിൽ അധികൃതർക്ക് സുകേഷ് നൽകിയെന്നും ദില്ലി പൊലീസ് ഇന്ന് കോടതിയിൽ വ്യക്തമാക്കി.
ജയിലിൽ കിടന്ന് ആളുകളെ വഞ്ചിച്ചതിന് ഒന്നിലധികം കേസുകൾ നേരിടുന്ന സുകേഷ് ചന്ദ്രശേഖർ 2017-ൽ അറസ്റ്റിലായി രണ്ടാഴ്ചയ്ക്കുള്ളിലാണ് സുപ്രീം കോടതി ജഡ്ജിയായി ആൾമാറാട്ടം നടത്തി ഡൽഹിയിലെ വിചാരണ ജഡ്ജിയെ സ്വാധീനിക്കാൻ ശ്രമിച്ചത്.
എഐഎഡിഎംകെ (ശശികല) വിഭാഗം നേതാവ് ടിടിവി ദിനകരൻ തിരഞ്ഞെടുപ്പ് കമ്മീഷനിൽ ബന്ധമുള്ളവർക്ക് കൈക്കൂലി നൽകി തനിക്ക് ഇഷ്ടപ്പെട്ട തിരഞ്ഞെടുപ്പ് ചിഹ്നം ലഭിക്കാൻ സുകേഷ് ചന്ദ്രശേഖർ 50 കോടി രൂപയുടെ ഇടപാട് നടത്തിയെന്നാരോപിച്ച് 2017 ഏപ്രിലിൽ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നാണ് ഇയാളെ ദില്ലി പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്.
ഇതിനു പിന്നാലെ 2017 ഏപ്രിൽ 28-ന് അഴിമതി വിരുദ്ധ കോടതിയിലെ പ്രത്യേക ജഡ്ജി പൂനം ചൗധരിയുടെ ലാൻഡ് ഫോണിലേക്ക് ഒരു കോൾ വന്നു. കോളിൽ സുപ്രീംകോടതി ജസ്റ്റിസ് കുര്യൻ ജോസഫ് എന്ന വ്യാജേന സംസാരിച്ച ആൾ സുകേഷിന് ജാമ്യം അനുവദിക്കണം എന്ന് ജഡ്ജി പൂനം ചൌധരിയോട് ആവശ്യപ്പെടുകയായിരുന്നു. ഈ സംഭവം നടക്കുമ്പോൾ കുര്യൻ ജോസഫ് സുപ്രീംകോടതി ജഡ്ജിയായി പ്രവർത്തിച്ചു വരികയായിരുന്നു. 2018 നവംബറിലാണ് അദ്ദേഹം സർവ്വീസിൽ നിന്നും വിരമിച്ചത്.
2017 ഏപ്രിൽ 17 മുതൽ ഏപ്രിൽ 28 വരെ സുകേഷ് ഡൽഹി പോലീസിന്റെ കസ്റ്റഡിയിലായിരുന്ന സമയത്താണ് ഈ സംഭവം നടന്നത്. അദ്ദേഹം വിളിച്ച ദിവസം, അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ വിചാരണ ജഡ്ജിയുടെ മുമ്പാകെ വാദം കേൾക്കാൻ വരുകയായിരുന്നു.
ആൾമാറാട്ടം നടത്തി ആളെ കബളിപ്പിക്കാൻ പലതരം മൊബൈൽ ആപ്പുകൾ സുകേഷ് ഉപയോഗിച്ചിരുന്നുവെന്നും ജയിലിൽ കിടന്നു കൊണ്ടു തന്നെ പുറത്തുള്ള തൻ്റെ സംഘത്തെ നിയന്ത്രിക്കാനും വിവിധ തരം ക്വട്ടേഷനുകൾ നടപ്പാക്കാനും സുകേഷിന് സാധിച്ചുവെന്നും ദില്ലി പൊലീസ് ഇന്ന് സുപ്രീംകോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്.
ജയിലിനുള്ളിൽ മൊബൈൽ ഫോണും ഓഫീസ് സ്ഥലവും തടസ്സമില്ലാതെ ലഭിക്കാൻ സുകേഷ് ജയിൽ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്ന് പരാതി അന്വേഷിക്കുന്ന ഡൽഹി പൊലീസ് കോടതിയെ അറിയിച്ചു.
“ജുഡീഷ്യൽ കസ്റ്റഡിയിൽ പോലും സുകേഷ് സമൂഹത്തിന് ഭീഷണിയാണ്. ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ മൂന്ന് വ്യത്യസ്ത ക്രിമിനൽ കേസുകൾ അദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആവർത്തിച്ചുള്ള പരാതകൾക്ക്പിന്നാലെ സുകേഷ് ജയിലിൽ ഇപ്പോൾ കർശന നിരീക്ഷണത്തിലാണ്. ഇതേ തുടർന്നാണ് അദ്ദേഹം ജയിൽമാറ്റത്തിന് ശ്രമിക്കുന്നത്. ജയിൽ മാറ്റിയാൽ വീണ്ടും പഴയ പോലെ ഇദ്ദേഹം ക്രിമിനൽ പ്രവർത്തനങ്ങൾ നടത്താൻ ആരംഭിക്കും. അതിന് അനുവദിക്കരുത് - ദില്ലി പൊലീസ് ഇന്ന് കോടതിയിൽ പറഞ്ഞു. കേസിൽ ദില്ലി പൊലീസിൻ്റെ വിശദമായ വാദം കേട്ട കോടതി ഹർജി ജനുവരി മാസത്തിലേക്ക് മാറ്റി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam