
ദില്ലി: മുസ്ലിം സംവരണ കേസിൽ കർണാടകത്തിലെ തെരഞ്ഞെടുപ് റാലിയിൽ സംവരണം റദ്ദാക്കിയതിനെ അനുകൂലിച്ചുള്ള അമിത് ഷായുടെ പ്രസംഗത്തെ വിമർശിച്ച് സുപ്രീം കോടതി. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ ഇത്തരം പ്രസ്താവനകൾ പാടില്ലെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞു. കേസ് ജൂലായ് 25 ന് പരിഗണിക്കാനായി മാറ്റി. എന്തിനാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്ന് അമിത് ഷായുടെ പ്രസ്താവനയിൽ കോടതി ചോദിച്ചു. കോടതിക്ക് മുന്നിലിരിക്കുന്ന വിഷയങ്ങളിൽ ഇത്തരം പ്രസ്താവനകൾ പാടില്ലെന്നും ഈ രീതി ഉചിതമല്ലെന്നും കോടതി പറഞ്ഞു. പൊതുപ്രവർത്തകർ കോടതി നടപടിയുടെ പവിത്രത പാലിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.
കര്‍ണാടകയില്‍ നാലു ശതമാനം മുസ്ലിം സംവരണം നിര്‍ത്തലാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനുള്ള സ്റ്റേ ഇന്ന് അവസാനിക്കാനിരിക്കെയാണ് കേസ് വീണ്ടും സുപ്രീം കോടതിയുടെ പരിഗണനയിൽ വന്നത്. ഈ ഘട്ടത്തിലാണ് കർണാടകത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അമിത് ഷാ ഈ വിവാദ വിഷയത്തിൽ നടത്തിയ പ്രസംഗം ഹർജിക്കാർ കോടതിയിൽ ഉന്നയിച്ചത്. ഈ ഘട്ടത്തിലായിരുന്നു കോടതിയുടെ വിമർശനം. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കൂടുതല്‍ സമയം തേടുകയായിരുന്നു. നാളെയാണ് കർണാടകത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam