
ദില്ലി: സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ടീസ്തക്ക് ജാമ്യം അനുവദിച്ചത്. തുടരന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കണം. പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാനും നിര്‍ദേശമുണ്ട്. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ കോടതി ഗുജറാത്ത് പൊലീസിനെയും ഹൈക്കോടതിയെയും വിമർശിച്ചിരുന്നു.
രണ്ട് മാസമായി കുറ്റപത്രം സമർപ്പിച്ചിട്ടില്ല. സാകിയ ജാഫ്രിയുടെ കേസ് തള്ളി സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങളല്ലാതെ എഫ് ഐ ആറിൽ മറ്റൊന്നുമില്ല. ഹൈക്കോടതി നോട്ടീസിന് മറുപടി നൽകാൻ ആറ് ആഴ്ചയെടുത്തു. ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾ കൊലപാതകം പോലെ ഗുരുതരമല്ലെന്നും കോടതി പറഞ്ഞിരുന്നു. ജാമ്യം അനുവദിക്കുന്നതിന് തടസ്സമാകുന്ന കുറ്റങ്ങളൊന്നുമില്ലെന്നും കോടതി
ഇന്നലെ വ്യക്തമാക്കിയിരുന്നു.
ഗുജറാത്ത് കലാപക്കേസിൽ മോദി അടക്കമുള്ളവരെ സുപ്രീം കോടതി കുറ്റ വിമുക്തരാക്കിയിരുന്നു. കേസിൽ വ്യാജ ആരോപണങ്ങളും തെളിവുകളും ഉണ്ടാക്കിയവർക്കെതിരെ ഉചിതമായ നിയമ നടപടിയെടുക്കണമെന്ന് കോടതി നിർദേശം നൽകിയുന്നു. ഇതിനു പിന്നാലെയാണ് ടീസ്തയെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂൺ 25 ന് അഹമ്മദാബാദ് ക്രൈംബ്രാഞ്ചാണ് ടീസ്തയെയും ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തത്.
കലാപകാലത്ത് എ ഡി ജി പിയായിരുന്ന ശ്രീകുമാർ നാനാവതി കമ്മീഷന് മുന്നിൽ അന്നത്തെ മോദിസർക്കാരിനെതിരായ തെളിവുകൾ ഹാജരാക്കിയിരുന്നു. നിലവിൽ ജയിലിലുള്ള മുൻ ഡി ഐ ജി സഞ്ജീവ് ഖന്നയാണ് എഫ് ഐ ആറിലുള്ള മൂന്നാമത്തെ പ്രതി. വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു, തെളിവുകൾ വ്യാജമായി ഉണ്ടാക്കി, മൂവരും ചേർന്ന് ഗൂഢാലോചന നടത്തി എന്നിങ്ങനെയാണ്കുറ്റങ്ങൾ.എന്നാൽ പ്രതികാര ബുദ്ധിയോടെയുള്ള നടപടിയാണ് ഈ കേസെന്നാ ടീസ്തയുടെ അഭിഭാഷകൻ വാദിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam