
ദില്ലി: സുപ്രീംകോടതി സ്റ്റേ നിലനിൽക്കെ അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങളില്‍ നിന്ന് അതിര്‍ത്തി നികുതി പിരിക്കുന്നതിൽ അതൃപ്തി പ്രകടമാക്കി കോടതി. കേരളം,തമിഴ്നാട് സംസ്ഥാനങ്ങൾ കോടതിയുടെ ഇടക്കാല ഉത്തരവ് പാലിക്കാതെ നികുതി പിരിക്കുന്നുവെന്ന് ബസ് ഉടമകൾ അറിയിച്ചതോടെയാണ് കോടതി അതൃപ്തി അറിയിച്ചത്. കോടതിയുടെ ഇടക്കാല ഉത്തരവ് നിലനിൽക്കെ ഇതിന് എങ്ങനെ സാധിക്കുമെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.ഇതോടെ ഉത്തരവ് പാലിക്കാമെന്ന് കേരളവും തമിഴ്നാടും സുപ്രീംകോടതിയിൽ ഉറപ്പ് നൽകി.
അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടപ്രകാരം പെർമിറ്റ ഫീസ് നൽകിയാൽ സംസ്ഥാന നികുതി നൽകേണ്ടെന്നാണ് ബസ് ഉടമകളുടെ വാദം. എന്നാൽ പെര്‍മിറ്റ് ഫീസില്‍ അന്തർ സംസ്ഥാന നികുതി ഉള്‍പ്പെടുന്നില്ലെന്ന് കാട്ടി കേരളം അടക്കം നികുതി ഈടാക്കിയിരുന്നു. ഇതിനെതിരെ റോബിൻ ബസിന്‍റെ ഉൾപ്പടെ 94 ബസ് ഉടമകൾ നൽകിയ ഹർജിയിലാണ് കോടതി ഇടക്കാല സ്റ്റേ നൽകിയത്. ചട്ടങ്ങൾ മാത്രമാണ് നിലവിലുള്ളതെന്നും പാർലമെന്റിൽ ഇത് നിയമമാക്കി പാസാക്കിയിട്ടില്ലെന്നും സംസ്ഥാനം സമർപ്പിച്ച് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്. സ്റ്റേജ് കാര്യേജ്, കോൺട്രാക്ട് കാര്യേജ് തുടങ്ങിയ തർക്കവിഷയങ്ങൾ എന്നാൽ ഈ ഹർജിയുടെ ഭാഗമല്ല. കേസിൽ കേരള ലൈൻസ് ബസ് ഉടമകൾക്കായി അഭിഭാഷകരായ മഹേഷ് ശങ്കരസുബ്ബൻ സഹസ്രനാമം, അർജ്ജുൻ ഗാർഗ് എന്നിവർ ഹാജരായി. സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തുരാജ് , സ്റ്റാൻഡിംഗ് കൌൺസൽ നിഷേ രാജൻ ഷൊങ്കർ എന്നിവർ ഹാജരായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam