അയോധ്യ കേസ്; ഒക്ടോബറിൽ വാദം പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി, മധ്യസ്ഥശ്രമം തുടരാം

By Web TeamFirst Published Sep 18, 2019, 1:02 PM IST
Highlights

നവംബര്‍ 17ന് ചീഫ് ജസ്റ്റിസ് വിരമിക്കും. ഇതിന് മുമ്പ് കേസില്‍ വിധി പറയുമെന്നാണ് സൂചന. 

ദില്ലി: അയോധ്യ ഭൂമി തര്‍ക്ക കേസിന്റെ വാദം ഒക്‌ടോബര്‍ പതിനെട്ടിനുള്ളിൽ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി. ഹർജിയിൽ വാദം കേൾക്കലിനൊപ്പം സമാന്തരമായി മധ്യസ്ഥ ശ്രമങ്ങളും തുടരാമെന്നും കോടതി പറഞ്ഞു. മധ്യസ്ഥ ചർച്ച രഹസ്യമായിരിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

നവംബര്‍ 17ന് ചീഫ് ജസ്റ്റിസ് വിരമിക്കും. ഇതിന് മുമ്പ് കേസില്‍ വിധി പറയുമെന്നാണ് സൂചന. കേസിൽ വാദം പൂർത്തിയാക്കുന്നതിന് ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ കുറച്ച് സമയം കൂടുതൽ ഇരിക്കാമെന്നും കേസ് അവസാനിപ്പിക്കാന്‍ ഒത്തൊരുമിച്ച് ശ്രമിക്കാമെന്നും കോടതി പറഞ്ഞു.

26-ാം ദിവസമാണ് കോടതി കേസില്‍ തുടര്‍ച്ചയായി വാദം കേള്‍ക്കുന്നത്. ജസ്റ്റിസ് ഇബ്രാഹീം ഖലീഫുള്ള, ശ്രീ ശ്രീ രവി ശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീറാം പ‍ഞ്ചു എന്നിവരുടെ നേതൃത്വത്തിലുള്ള പാനലിന്റെ മധ്യസ്ഥ ശ്രമം പരാജയപ്പെട്ടുവെന്ന് തുടർന്നാണ് കോടതി ഓഗസ്റ്റ് ആറ് മുതല്‍ ദിവസേന വാദം കേള്‍ക്കാൻ ആരംഭിച്ചത്. 
 

click me!