
ദില്ലി: ബസപകടത്തിൽ ബസുടമയ്ക്ക് എതിരെ നരഹത്യയ്ക്ക് കേസ് എടുക്കാനാകുമോ എന്നതിൽ വിശദപരിശോധനയ്ക്ക് സുപ്രീം കോടതി. കേരളത്തിലെ ബസ് അപകടക്കേസ് പരിഗണിച്ചാണ് കോടതി പരിശോധന. 2002 ഇടുക്കിയിൽ നടന്ന ബസ് അപകടവുമായി ബന്ധപ്പെട്ട കേസിലാണ് വിശദ പരിശോധനയ്ക്ക് സുപ്രീം കോടതി തീരുമാനം. മാമലക്കണ്ടം കോതമംഗലം റൂട്ടിൽ ഓടിയിരുന്ന സ്വകാര്യ ബസ് ആ വർഷം ഡിസംബറിൽ അപകടത്തിൽ പെടുകയും അഞ്ച് പേർ മരിക്കുകയും ചെയ്തു.
63 പേർക്ക് പരിക്കേറ്റ അപകടത്തിൽ ബസ് ഡ്രൈവർ ജിനു സൈബാറ്റ്യൻ, ഉടമയായ അനിൽ സെബാറ്റ്യൻ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി പൊലീസ് കേസ് എടുത്തു. ഇരുവരും സഹോദരങ്ങളുമാണ്. മനപൂർവ്വം അല്ലാത്ത നരഹത്യയാണ് കേസിൽ പ്രതികൾക്ക് എതിരെ ചുമത്തിയത്. കൂടാതെ ഒന്നാം പ്രതിയും ഡ്രൈവറുമായ ജിനുവിന് ബസ് ഓടിക്കാനുള്ള ലൈൻസ് ഇല്ലെന്നും കണ്ടെത്തി. ഈക്കാര്യം ബസ് ഉടമയ്ക്ക് വ്യക്തമായിരിന്നുവെന്നും പൊലീസ് കുറ്റപ്പത്രത്തിൽ വ്യക്തമാക്കി.
ഇതോടെ അപകടവുമായി ബന്ധപ്പെട്ട് ഉടമയ്ക്ക് എതിരെയും സമാനമായ വകുപ്പ് ചുമത്തി. കേസിൽ തൊടുപുഴയിലെ വിചാരണക്കോടതി ഇരുവർക്കും അഞ്ച് വർഷം തടവ് വിധിച്ചു. ഇതിനെതിരായ അപ്പീൽ ഹൈക്കോടതിയും തള്ളി. തുടർന്നാണ് ഹർജിയുമായി ഇരുപ്രതികളും സുപ്രീം കോടതിയെ സമീപിച്ചത്. ലൈൻസസ് ഇല്ലെന്ന് കാര്യം മനസിലാക്കിയിട്ടും ബസ് ഓടിക്കാൻ നൽകി എന്നത് മാത്രം ചൂണ്ടിക്കാട്ടി ഉടമസ്ഥനെതിരെ സമാനക്കുറ്റം ചുമത്താനാകില്ലെന്ന് ഹർജിക്കാരനായി ഹാജരായ അഭിഭാഷകൻ ശ്രീറാം പറക്കാട്ട് വാദിച്ചു. മാത്രമല്ല അപകടം ആകസ്മികമായി സംഭവിച്ചതാണ് ഈക്കാര്യത്തിൽ ഗൂഢാലോചനയില്ല, കൂടാതെ അപകടം വരുത്തിവെക്കണമെന്ന പൊതു ഉദ്ദേശത്തോടെ ഇരുവരും പ്രവർത്തിച്ചിട്ടില്ലെന്നും അഭിഭാഷകൻ വാദിച്ചു.
ഈ സാഹചര്യത്തിൽ ഹൈക്കോടതി വിധി റദ്ദാക്കണമെന്നും ഹർജിക്കാരാനായി അഭിഭാഷകൻ ശ്രീറാം പറക്കാട്ട് വാദിച്ചു. വാദങ്ങൾ കണക്കിലെടുത്ത ജസ്റ്റിസ് കൃഷ്ണമുരാരി അധ്യക്ഷനായ ബെഞ്ച് രണ്ടാം പ്രതി അനിലിന് ശിക്ഷ വിധി റദ്ദാക്കണമെന്ന ഹർജിയിൽ തീർപ്പാക്കുന്നത് വരെ ജാമ്യം നൽകാൻ ഉത്തരവിട്ടു. മാത്രമല്ല കേസിൽ അനിലിനെതിരെ ഡ്രൈവിനെതിരെ ചുമത്തിയ സമാനം കുറ്റം നിലനിൽക്കാനാകുമോ എന്നതും വിശദപരിശോധനയ്ക്കായി ഈ മാസം പതിമൂന്നിലേക്ക് മാറ്റി. ഹർജിക്കാരാനായി അഭിഭാഷകരായ ശ്രീറാം പറക്കാട്ട്, മുഹമ്മദ് സാദിഖ് ആലിം ആൻവർ, എന്നിവർ ഹാജരായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam