നിര്‍ഭയ കേസ് വീണ്ടും സുപ്രീംകോടതിയില്‍; അല്‍പ്പസമയത്തിനകം പരിഗണിക്കും

By Web TeamFirst Published Mar 20, 2020, 2:24 AM IST
Highlights

മരണവാറണ്ട് സ്റ്റേ ചെയ്യാനാകില്ല എന്ന വിചാരണ കോടതി വിധി ചോദ്യം ചെയ്ത നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് അഭിഭാഷകന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ദില്ലി: നിര്‍ഭയ കേസ് സംബന്ധിച്ച ഹര്‍ജി വീണ്ടും സുപ്രീംകോടതിയില്‍. മരണവാറണ്ട് സ്റ്റേ ചെയ്യാനാകില്ല എന്ന വിചാരണ കോടതി വിധി ചോദ്യം ചെയ്ത നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് അഭിഭാഷകന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ വിധി പകര്‍പ്പ് ഇല്ലാതെ തന്നെ സുപ്രീംകോടതി രജിസ്ട്രാറുടെ വീട്ടിലെത്തി അഭിഭാഷകന്‍ കേസ് മെന്‍ഷന്‍ ചെയ്യുകയായിരുന്നു..

എന്നാല്‍, വിധി പകര്‍പ്പ് ഇല്ലാതെ എത്തിയ എ പി സിംഗിനോട് അതെവിടെയെന്ന ചോദ്യം രജിസ്ട്രാര്‍ ഉന്നയിച്ചിരുന്നു. എന്തായാലും കേസ് മെന്‍ഷന്‍ ചെയ്ത സാഹചര്യത്തില്‍ രജിസ്ട്രാര്‍ ചീഫ് ജസ്റ്റിസിനെ കാര്യം അറിയിച്ചിരുന്നു. വധശിക്ഷയായതിനാല്‍ വീണ്ടും ഒരു അവസരം ലഭിക്കാത്തതിനാല്‍ സുപ്രീംകോടതി കേസ് പരിഗണിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് സൂചന. ജസ്റ്റിസ് ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ് കേസ് പരിഗണിക്കുക. കുറ്റവാളികളുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിലെത്തിയിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ 5.30നാണ് നിര്‍ഭയ കേസിലെ കുറ്റവാളികളെ തൂക്കിലേറ്റാനുള്ള മരണവാറന്‍റുള്ളത്. നേരത്തെ,  വിചാരണക്കോടതി വിധി വസ്തുതകൾ പരിശോധിക്കാതെയാണ് എന്നാണ് കുറ്റവാളികളുടെ അഭിഭാഷകൻ ഹൈകോടതിയിൽ ഉയർത്തിയ വാദം. എന്നാൽ, ഹർജിയിൽ ഗൗരവമായി ഒന്നും കാണുന്നില്ലെന്ന് ദില്ലി ഹൈക്കോടതി നിരീക്ഷിച്ചു. ഹർജിക്കൊപ്പം ഒരു രേഖയും ഇല്ലെന്നും വിചാരണ കോടതി തീരുമാനം റദ്ദാക്കേണ്ട ഒരു സാഹചര്യവും കാണുന്നില്ലെന്ന് ജഡ്ജിമാർ നിലപാടെടുത്തു.

ശിക്ഷ സ്റ്റേ ചെയ്ത് കേസ് വിശദമായി പരിഗണിക്കണമെന്ന് പ്രതിഭാഗം പിന്നീടും ആവശ്യപ്പെട്ടു. പ്രതികളുടെ ദരിദ്രമായ കുടുംബ പശ്ചാത്തലവും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും എന്തിനാണ് ഞങ്ങളുടെ സമയം പാഴാക്കുന്നതെന്നും പാഴാക്കാൻ സമയമില്ലെന്നും പറഞ്ഞ ജഡ്ജിമാർ പ്രത്യേകം ദയാഹർജികൾ നൽകിയതിലെ ആസൂത്രണവും ചൂണ്ടിക്കാട്ടി.

click me!