ജയിനുള്ളിൽ വിനോദത്തിനും ലോകത്ത് നടക്കുന്ന ഗുസ്തി മത്സരങ്ങളെ കുറിച്ച് അറിയാനും തനിക്ക് ടിവി വേണമെന്നാവശ്യപ്പെട്ടാണ് സുശീൽ കുമാറിന്റെ കത്ത്. ഒളിമ്പിക്സ് അടക്കം നടക്കാനിരിക്കെയാണ് ടിവി വേണമെന്ന സുശീൽ കുമാറിന്റെ കത്തിൽ പറയുന്നു
ദില്ലി: ഗുസ്തി താരം സാഗർ റാണയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഒളിമ്പ്യൻ സുശീൽ കുമാർ ജയിലിൽ ടിവി അനുവദിച്ചുതരണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് കത്തെഴുതി. ലോകത്ത് നടക്കുന്ന ഗുസ്തി മത്സരങ്ങളെ കുറിച്ച് അറിയാനാണ് ടിവി ആവശ്യപ്പെടുന്നതെന്ന് തിഹാർ ജയിൽ അധികൃതർക്ക് അയച്ച കത്തിൽ സുശീൽ കുമാർ പറയുന്നു
ജയിനുള്ളിൽ വിനോദത്തിനും ലോകത്ത് നടക്കുന്ന ഗുസ്തി മത്സരങ്ങളെ കുറിച്ച് അറിയാനും തനിക്ക് ടിവി വേണമെന്നാവശ്യപ്പെട്ടാണ് സുശീൽ കുമാറിന്റെ കത്ത്. ഒളിമ്പിക്സ് അടക്കം നടക്കാനിരിക്കെയാണ് ടിവി വേണമെന്ന സുശീൽ കുമാറിന്റെ കത്തിൽ പറയുന്നു. ഏതായാലും കത്ത് സംബന്ധിച്ച് തിഹാർ ജയിൽ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ ജയിലിൽ പ്രോട്ടീൻ സപ്ലിമെന്റും വ്യായാമത്തിനുള്ള സൗകര്യവും പ്രത്യേക ഭക്ഷണവും അനുവദിക്കണമെന്ന് സുശീൽ ആവശ്യപ്പെട്ടിരുന്നു.
ടോക്കിയോ ഒളിമ്പിക്സിനുള്ള തയ്യാറെടുപ്പിലാണ് താനെന്നും പ്രത്യേക ഡയറ്റിന്റെ ഭാഗമായി ഒമേഗ 3 ക്യാപ്സ്യൂളുകളും മൾട്ടിവിറ്റാമിൻ ഗുളികകളും നൽകണമെന്നായിരുന്നു അന്ന് ആവശ്യപ്പെട്ടത്. എന്നാൽ ഈക്കാര്യങ്ങൾ ജയിൽ അധികൃതർ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആവശ്യം. 23-കാരനായ സാഗറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സുശീലിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി ജൂലൈ ഒമ്പത് വരെ കോടതി നീട്ടിയിരുന്നു. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകളാണ് സുശീലിനെതിരെ ചുമത്തിയിരിക്കുന്നത്. മെയ് നാലാം തീയതി ഛത്രസാൽ സ്റ്റേഡിയത്തിലെ പാർക്കിങ്ങിൽവെച്ചുണ്ടായ അടിപിടിക്കിടെയാണ് മുൻ ദേശീയ ജൂനിയർ ഗുസ്തി താരം സാഗർ റാണ കൊല്ലപ്പെട്ടത്. ഇതിനുപിന്നാലെ ഒളിവിൽപോയ സുശീൽ കുമാറിനെ രണ്ടാഴ്ച്ചയ്ക്കുശേഷം ദില്ലി പൊലീസ് പിടികൂടുകയായിരുന്നു.