
ഭുവനേശ്വര്‍: ഒഡീഷയിൽ കാലിൽ ക്യാമറയും ചിപ്പും ഘടിപ്പിച്ച നിലയിൽ പ്രാവിനെ കണ്ടെത്തി. ഒഡീഷയിലെ ജഗത്സിംഗ്പൂർ തീരത്ത് സംശയാസ്പദമായ നിലയിലുള്ള പ്രാവിനെ കണ്ടെത്തിയതായി മത്സ്യ തൊഴിലാളിയാണ് പൊലീസിനെ അറിയിച്ചത്. ചാര പ്രവർത്തനത്തിന്‍റെ ഭാഗമാണോയെന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രാവിന്‍റെ ചിറകിനടയിൽ അജ്ഞാതമായ ഭാഷയിലെഴുതിയ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
ഏതാനും ദിവസം മുമ്പ് മത്സ്യത്തൊഴിലാളികൾ ട്രോളറിലാണ് കാലിൽ ക്യാമറയും ചിപ്പും ഘടിപ്പിച്ച പ്രാവിനെ കണ്ടെത്തിയത്. തുടര്‍ന്ന് പക്ഷിയെ പിടികൂടി ബുധനാഴ്ച മറൈൻ പൊലീസിന് കൈമാറുകയായിരുന്നു. മൃഗ ഡോക്ടർമാർ പക്ഷിയെ പരിശോധിക്കുമെന്നും കാലുകളിൽ ഘടിപ്പിച്ചിരിക്കുന്ന ഉപകരണങ്ങള്‍ പരിശോധിക്കുന്നതിന് ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ സഹായം തേടുമെന്നും ജഗത്സിംഗ്പൂർ പൊലീസ് സൂപ്രണ്ട് രാഹുൽ പി ആർ പറഞ്ഞു.
ഒരു ക്യാമറയും മൈക്രോചിപ്പും ആണെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുള്ളത്. ചിറകിനടയിൽ അജ്ഞാതമായ ഭാഷയിലെഴുതിയ കുറിപ്പ് വായിക്കുന്നതിനും വിദഗ്ധ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ട് രാഹുൽ പി ആർ വ്യക്തമാക്കി. മത്സ്യബന്ധന ട്രോളറായ 'സാരഥി' യിലെ ജീവനക്കാരനായ പീതാംബർ ബെഹ്‌റയാണ് ആദ്യം പ്രാവിനെ കണ്ടത്. പക്ഷിയുടെ കാലുകളിൽ ചില ഉപകരണങ്ങൾ ഘടിപ്പിച്ചിരിക്കുന്നത് പീതാംബറിന്‍റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
പ്രാവിന്‍റെ ചിറകിൽ എന്തോ എഴുതിയിരിക്കുന്നതായും കണ്ടുവെന്ന് പീതാംബര്‍ ബെഹ്റ പറഞ്ഞു. ഒഡിയയിൽ ആയിരുന്നില്ല എഴുത്ത് ഉണ്ടായിരുന്നത്. അതുകൊണ്ട് എന്താണ് എഴുതിയിരുന്നതെന്ന് വ്യക്തമായില്ലെന്ന് പീതാംബര്‍ പറഞ്ഞു. 10 ദിവസം മുമ്പ് കൊണാർക്ക് തീരത്ത് നിന്ന് 35 കിലോമീറ്റർ അകലെ നങ്കൂരമിട്ടപ്പോഴാണ് പ്രാവിനെ ട്രോളറിൽ കണ്ടെത്തിയത്. ഉടൻ തന്നെ പക്ഷിയെ പിടികൂടിയതെന്നും പീതാംബര്‍ വിശദീകരിച്ചു. ശാസ്ത്രീയ പരിശോധനയിലൂടെ ചിപ്പിന്‍റെ പിന്നിലുള്ള രഹസ്യം കണ്ടെത്താനുള്ള ശ്രമങ്ങള്‍ പൊലീസ് തുടരുകയാണ്.
നൊമ്പരമായി ശ്രേഷ്ഠ; ബസ് കാത്തുനിൽക്കുമ്പോള്‍ അമിത വേഗത്തില്‍ കാർ പാഞ്ഞുകയറി അപകടം, തേങ്ങി നാട്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam