
ചെന്നൈ: ശശികലയുടെ മടങ്ങിവരവിന് കളംമൊരുങ്ങിയതോടെ തമിഴ്നാട്ടില്‍ നിര്‍ണായക നീക്കങ്ങള്‍. അണ്ണാഡിഎംകെയെ തിരിച്ചുപിടിക്കുമെന്നും ജനറല്‍ സെക്രട്ടറി സ്ഥാനത്തിനായി നിയമപോരാട്ടം നടത്തുമെന്നും ശശികലപക്ഷം വ്യക്തമാക്കി. രണ്ടില ചിഹ്നം അവകാശപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. ഇതിനിടെ ജയ സമാധിയിലേക്ക് പ്രവേശനം വിലക്കി തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിറക്കി.
ജയലളിതയുടെ മരണത്തിന് കാരണക്കാര്‍ മന്നാർഗുഡി കുടുംബം എന്ന് ആരോപിച്ച് 2016 ഫെബ്രുവരി 7നാണ് ഒപിഎസ് ധര്‍മ്മയുദ്ധം പ്രഖ്യാപിച്ചത്. രാഷ്ട്രീയ മറുപടിയെന്നോണം ഫെബ്രുവരി 7ന് തന്നെയാണ് ശശികല വീണ്ടും തമിഴകത്തേക്ക് എത്തുന്നത്. ബെംഗ്ലൂരു മുതല്‍ ആയിരം വാഹനങ്ങളുടെ അകമ്പടിയോടെയുള്ള റാലിയും ചെന്നൈയില്‍ ശക്തിപ്രകടനവും അടക്കം കരുത്ത് തെളിയിക്കാൻ വൻ പദ്ധതികളാണ് ശശികല പക്ഷം തയ്യാറാക്കിയിരിക്കുന്നത്. യഥാര്‍ത്ഥ അണ്ണാഡിഎംകെ എന്നവാകശപ്പെട്ട് പാര്‍ട്ടി കൊടിവച്ച വാഹനത്തിലാണ് യാത്ര നിശ്ചയിച്ചിരിക്കുന്നത്.
ജനറല്‍ സെക്രട്ടറി ശശികല തന്നെയാണെന്നും രണ്ടില ചിഹ്നം അവകാശപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ടിടിവി ദിനകരൻ പറഞ്ഞു. ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്നും ദിനകരൻ വ്യക്തമാക്കുന്നു.
മറീനയിലെ ജയ സമാധിയില്‍ ഉപവാസമിരിക്കാനായിരുന്നു ശശികലയുടെ പദ്ധതി. എന്നാല്‍ ജയ സമാധിയിലേക്ക് ആളുകള്‍ക്ക് പ്രവേശനം സര്‍ക്കാര്‍ വിലക്കി. നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകാനുണ്ടെന്നാണ് വിശദീകരണം. ഏതാനം ദിവസങ്ങള്‍ക്ക് മുമ്പാണ് 80 കോടി ചിലവില്‍ പുതുക്കിപണിത സ്മാരകം തുറന്നുകൊടുത്തത്. രണ്ടാം ധര്‍മ്മയുദ്ധം എന്ന് വിശേഷിപ്പിച്ചാണ് പാർട്ടിയും തമിഴ്നാട് രാഷ്ട്രീയവും പിടിച്ചടക്കാനുള്ള ശശികലപക്ഷത്തിന്‍റെ ഒരുക്കം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam