
ദില്ലി: യുദ്ധഭൂമിയായ യുക്രൈനില്‍ (Ukraine) നിന്ന് വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നതില്‍ വിവേചനം കാണിച്ചെന്ന് ആരോപിച്ച് തമിഴ് വിദ്യാര്‍ത്ഥികള്‍ (Tamil students). ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി തങ്ങളുടെ പേരുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന് യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ തമിഴ് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. കേരളത്തിലെ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ ഏര്‍പ്പാടാക്കിയ വിമാനം പെട്ടെന്ന് റദ്ദാക്കി. ഇത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമായി. മലയാളി വിദ്യാര്‍ത്ഥികള്‍ ഇതിനെതിരെ രംഗത്തെത്തിയെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ഇന്ത്യ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
''വിമാനത്തില്‍ ം 70-80 സീറ്റുകള്‍ ലഭ്യമാണ്. അന്ന് രാവിലെ തന്നെ ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ എത്തിയിരുന്നു. ഞങ്ങള്‍ 24 മുതല്‍ 48 മണിക്കൂര്‍ വരെ കാത്തിരിക്കുകയായിരുന്നു. ഒഴിപ്പിക്കലിന് ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനായി ഉദ്യോഗസ്ഥര്‍ ദക്ഷിണേന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പേരുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി'' -വിദ്യാര്‍ത്ഥി ആരോപിച്ചു. ''ആദ്യം വരുന്നവര്‍ക്ക് ആദ്യം അവസരം നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ ഞങ്ങളോട് പറഞ്ഞിരുന്നു. മാര്‍ച്ച് ഒന്നിന് ഞങ്ങള്‍ അതിര്‍ത്തിയില്‍ എത്തിയ. മാര്‍ച്ച് രണ്ടിന് ഒരു ഫ്‌ലൈറ്റ് ഷെഡ്യൂള്‍ ചെയ്യണമായിരുന്നു, പക്ഷേ അത് സംഭവിച്ചില്ല''- മറ്റൊരു വിദ്യാര്‍ത്ഥി ആരോപിച്ചു.
''കേരളത്തില്‍ നിന്ന് 15 മലയാളികള്‍ക്ക് പോകാനുള്ള ഒരു വിമാനം ഉണ്ടായിരുന്നു. എന്നാല്‍ കാരണം വ്യക്തമാക്കാതെ വിമാനം റദ്ദാക്കി. മലയാളികള്‍ക്ക് പകരം ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി. ഇതിനെതിരെ മലയാളികള്‍ രംഗത്തെത്തി''- തമിഴ്നാട് വിദ്യാര്‍ത്ഥി പറഞ്ഞു.
റഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിഴക്ക് ഭാഗത്ത് കുടുങ്ങിക്കിടന്ന വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത സ്ഥാനത്തേക്ക് എത്താന്‍ 100 കിലോമീറ്റര്‍ നടക്കണമെന്ന് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ഖാര്‍കിവില്‍ നിന്ന് മടങ്ങിയ തമിഴ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ബോംബാക്രമണത്തിനും മിസൈല്‍ ആക്രമണത്തിനും ഇടയില്‍ വിദ്യാര്‍ത്ഥികള്‍ എങ്ങനെ യുദ്ധമേഖല കടക്കുമെന്ന് ഉദ്യോഗസ്ഥര്‍ ചിന്തിച്ചില്ല. വലിയ തുക നല്‍കാമെന്ന് പറഞ്ഞിട്ടും ആരും തങ്ങളെ അതിര്‍ത്തിയിലേക്ക് കൊണ്ടുപോകാന്‍ തയ്യാറായില്ലെന്നും അവര്‍ പറഞ്ഞു.
'ഇന്ത്യന്‍ സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്തു'; സ്റ്റാലിനോട് യുക്രൈനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍
ചെന്നൈ: യുക്രൈനിലെ യുദ്ധഭൂമിയില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ (MK Stalin). യുക്രൈനില്‍ നിന്നെത്തിയ അഞ്ചോളം വിദ്യാര്‍ത്ഥികളുമായാണ് സ്റ്റാലിന്‍ കൂടിക്കാഴ്ച നടത്തിയത്. കുട്ടികള്‍ അവിടെ നേരിട്ട പ്രതിസന്ധികള്‍ മുഖ്യമന്ത്രിയോട് വിവരിച്ചു. അതിര്‍ത്തി കടന്നപ്പോള്‍ എല്ലാ സൗകര്യവും ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ഭക്ഷണവും വെള്ളവുമടക്കം എല്ലാ സൗകര്യവും സര്‍ക്കാര്‍ ഒരുക്കി. ഇന്ത്യന്‍ ഗവണ്‍മെന്റ് ഞങ്ങളെ നന്നായി പരിഗണിച്ചു. ലോകത്തെ മറ്റൊരു രാജ്യത്തിനും അവരുടെ പൗരന്മാരെ യുദ്ധഭൂമിയില്‍ നിന്ന് രക്ഷിക്കാന്‍ ഓപ്പറേഷന്‍ ഗംഗ പോലൊരു പദ്ധതിയില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam