Latest Videos

തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും യാത്ര ചെയ്യുന്നോ? നിങ്ങൾ ശ്രദ്ധിക്കേണ്ടത് ഇതൊക്കെ

By Web TeamFirst Published Aug 1, 2021, 1:06 PM IST
Highlights

ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവരെ മാത്രമാണ് കർണാടക ഇന്ന് മുതൽ കടത്തി വിടുന്നത്. മറ്റുള്ളവരുടെ സാംപിള്‍ ശേഖരിച്ച ശേഷമാണ് കടത്തിവിടുന്നത്. ഫലം അനുസരിച്ച് തുടര്‍നടപടി. തമിഴ്നാട്ടിൽ നിയന്ത്രണങ്ങൾ നാളെ മുതൽ. 

ചെന്നൈ/ ബെംഗളുരു: കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ അയല്‍സംസ്ഥാനങ്ങളില്‍ മലയാളികള്‍ക്ക് വ്യാപക പരിശോധന. കര്‍ണാടകത്തിന് പുറമേ തമിഴ്നാട്ടിലും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.  രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്കും  കര്‍ണാടകയിലെത്താന്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. കേരളാതിര്‍ത്തികളില്‍ ഇരുസംസ്ഥാനങ്ങളും കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.

എയർപോർട്ടുകളിലും റെയിൽവേസ്റ്റേഷനുകളിലും കടുത്ത പരിശോധനയാണ് ഇന്ന് മുതൽ കർണാടകത്തിൽ. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവരെ മാത്രമാണ് കർണാടക ഇന്ന് മുതൽ കടത്തി വിടുന്നത്. മറ്റുള്ളവരുടെ സാംപിള്‍ ശേഖരിച്ച ശേഷമാണ് കടത്തിവിടുന്നത്. ഫലം അനുസരിച്ച് തുടര്‍നടപടി. തമിഴ്നാട്ടിൽ നിയന്ത്രണങ്ങൾ നാളെ മുതൽ നിലവിൽ വരും. 

രണ്ട് ഡോസ് വാക്സിനെടുത്തതിന്‍റെ സര്‍ട്ടിഫിക്കറ്റ് മാത്രമായി എത്തിയവരെയും ഇന്ന് കൊവിഡ് പരിശോധന നടത്തിയാണ് കർണാടകം കടത്തിവിട്ടത്. ബെംഗളുരുവിലെ കോളേജുകള്‍ തുറന്നതോടെ നിരവധി മലയാളി വിദ്യാര്‍ത്ഥികളാണ്  തിരിച്ചെത്തുന്നത്. കര്‍ണാടകയിലെ സ്കൂളുകളും അടുത്താഴ്ച തുറക്കുകയാണ്.

രണ്ട് ഡോസ് വാക്സിനെടുത്ത് 14 ദിവസം പിന്നിട്ടവര്‍ക്ക് തമിഴ്നാട്ടിലെത്താന്‍ ഇളവുണ്ട്. ഇവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല. അടിയന്തര ആവശ്യങ്ങള്‍ക്കായി കേരളത്തില്‍ നിന്നെത്തുവരുടെ സാംപിള്‍ ശേഖരിക്കാന്‍ പ്രത്യേക സജ്ജീകരണം ഒരുക്കി. തമിഴ്നാട് - കേരളാ അതിര്‍ത്തികളിലും പരിശോധന ശക്തമാക്കി. രണ്ടായിരത്തിനടുത്താണ് കർണാടകയും തമിഴ്നാടുമടക്കമുള്ള കേരളത്തിന്‍റെ അയല്‍സംസ്ഥാനങ്ങളിലെ പ്രതിദിന കൊവിഡ് കേസുകൾ. കേരളത്തില്‍ ഇതിന്‍റെ പത്തിരട്ടി കേസുകളുള്ള സാഹചര്യത്തിലാണ് ശക്തമായ പരിശോധന.

അതേസമയം, തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി. കേരള അതിർത്തിയിൽ നാളെ മുതൽ ശക്തമായ പരിശോധന ആരംഭിക്കും. രണ്ട് ഡോസ് വാക്സിൻ എടുത്തവരെയോ, ആർടിപിസിആർ ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെയും മാത്രമെ അതിർത്തി കടക്കാൻ അനുവദിക്കൂ. ആരാധനലായങ്ങളിലെ ഉത്സവങ്ങൾ നടത്തുന്നത് നിരോധിച്ചു. അവശ്യ സാധനങ്ങൾ വിൽക്കുന്നതല്ലാത്ത കടകൾ 5 മണിവരെ മാത്രമെ പ്രവർത്തിക്കാൻ അനുമതിയുള്ളു

 

click me!