
ബംഗളൂരു: ബംഗളൂരുവിൽ മലയാളി സിഇഒയെ അടക്കം രണ്ട് പേരെ വെട്ടിക്കൊന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. ജോക്കർ ഫെലിക്സ് അഥവാ ശബരീഷ്, വിനയ് റെഡ്ഢി, സന്തോഷ് എന്നിവരാണ് പിടിയിലായിട്ടുള്ളത്. എയ്റോണിക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ എംഡി പാണീന്ദ്ര സുബ്രഹ്മണ്യ, സി ഇ ഒ വിനു കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഈ കമ്പനിയിലെ മുൻ ജീവനക്കാരൻ ജോക്കർ ഫെലിക്സാണ് ഇരുവരെയും കുത്തിക്കൊലപ്പെടുത്തിയതെന്ന് ഇന്നലെ തന്നെ വ്യക്തമായിരുന്നു.
ജോലിയിൽ നിന്ന് പിരിച്ചു വിട്ടതിന്റെ വൈരാഗ്യത്തിലാണ് ഇയാൾ രണ്ട് പേരെയും കുത്തിക്കൊലപ്പെടുത്തിയതാണെന്ന് ബെംഗളൂരു പൊലീസ് പറഞ്ഞു. നോർത്ത് ബംഗളൂരുവിലെ അമൃതഹള്ളിയിൽ പമ്പ എക്സ്റ്റൻഷനിലാണ് ഇന്നലെ വൈകിട്ടാണ് കൊലപാതകം നടന്നത്. ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറാണ് എയ്റോണിക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ്. ജോക്കർ ഫെലിക്സ് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അക്കൗണ്ട് ഉള്ള ആളാണ് പ്രതി.
ഫെലിക്സ് ഉൾപ്പടെ മൂന്ന് പേർ അടങ്ങിയ സംഘം ഓഫീസിൽ അതിക്രമിച്ചു കയറി കൊലപാതകം നടത്തുകയായിരുന്നു. ജോലിയിൽ നിന്ന് പിരിച്ചു വിട്ട ശേഷം ഫെലിക്സ് മറ്റൊരു സ്റ്റാർട്ട് അപ്പ് തുടങ്ങിയിരുന്നു. എയ്റോണിക്സ് എന്ന കമ്പനി ഈ സ്റ്റാർട്ട് അപ്പിന് ഭീഷണി ആണെന്ന് ഫെലിക്സ് കരുതി.
ഇതിന്റെ പകയും മുൻപ് ജോലിയിൽ നിന്ന് പിരിച്ചു വിട്ടതിലെ പകയുമാണ് കൊലയ്ക്ക് പിന്നിൽ എന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. പ്രതികളെ ചോദ്യം ചെയ്യുന്നതിൽ നിന്ന് കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണം ഉണ്ടോ എന്നത് അടക്കമുള്ള വിശദമായ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ് സംഘം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam