
ദില്ലി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ആരോപണവുമായി ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. തന്റെ വസതിയിൽ നിന്ന് 600 കോടി അഴിമതിയുടെ തെളിവുകൾ കണ്ടെടുത്തെന്ന ഇഡി വാദം തെറ്റാണെന്ന് തേജസ്വി പറഞ്ഞു. സഹോദരിമാരുടെയും അവരുടെ ഭർത്താക്കന്മാരുടെ ബന്ധുക്കളുടെയും ആഭരണങ്ങൾ ഊരിവാങ്ങിയതാണ് കണ്ടെടുത്തവയെന്ന് പറഞ്ഞ് ഇഡി മാധ്യമങ്ങൾക്കു മുമ്പിൽ പ്രദർശിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
"ആഭ്യന്തരമന്ത്രി അമിത് ഷാ ആയാലും മറ്റ് ആരെങ്കിലും ആയാലും ശരി, ഈ ഏജൻസികൾക്കു വേണ്ടി ഒരേ തിരക്കഥ എഴുതുന്നത് ഒന്ന് നിർത്തണം, വേറെ എഴുതണം. ഞങ്ങൾ (ആർജെഡി) ബിജെപിയെയോ ആർഎസ്എസിനെയോ പോലെ രാഷ്ട്രീയമീമാംസ വിദ്യാർത്ഥികളല്ല. പ്രയോഗിക രാഷ്ട്രീയത്തിന്റെ വക്താക്കളും അതിനായി ജനപിന്തുണ ഉള്ളവരുമാണ്. ബിജെപിക്കാർ രാഷ്ട്രീയ പോരാട്ടത്തിൽ നിന്ന് ഒളിച്ചോടുന്നവരാണ്". തേജസ്വി പറഞ്ഞു.
ശനിയാഴ്ചയാണ് ആർജെഡി നേതാവും മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ വസതിയിൽ നിന്ന് കണക്കിൽ പെടാത്ത ഒരു കോടി രൂപയും 600 കോടിയുടെ അഴിമതിയുമായി ബന്ധപ്പെട്ട വസ്തുവകകളും കണ്ടെടുത്തെന്ന് ഇഡി അവകാശപ്പെട്ടത്. റെയിൽവേ ജോലിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിലായിരുന്നു ഇഡി റെയ്ഡ്.
താനാണ് യഥാർത്ഥ അംബാനിയെന്ന രീതിയിലാണ് ഇഡി തന്നോട് പെരുമാറുന്നതെന്ന് തോജസ്വി പറഞ്ഞു. തന്റെ മുഖമെന്താ അദാനിയുടേതാണെന്ന് ഇഡിക്കും സിബിഐക്കും സംശയമുണ്ടോ. അദാനിയുടെ 80000 കോടിയുടെ അഴിമതി മറന്നാണ് അവർ തന്റെ പിന്നാലെ നടക്കുന്നതും വീട് പരിശോധിക്കാനെത്തുന്നതുമെന്നും അദ്ദേഹം പരിഹസിച്ചു. "എന്റെ പക്കൽ നിന്ന് നിരവധി സ്വത്ത് പിടിച്ചെടുത്തെന്നാണ് ഇഡി പറയുന്നത്. ഞാനവരെ വെല്ലുവിളിക്കുന്നു, പിടിച്ചെടുത്ത വസ്തുക്കളുടെ പട്ടിക പുറത്തുവിടണം. അല്ലെങ്കിൽ ഞാനവ പുറത്തുവിടാം". തേജസ്വി കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam