
ശിവഗംഗ: തമിഴ്നാട്ടിലെ ശിവഗംഗയിൽ ക്ഷേത്രത്തിലെ ആന പൊള്ളലേറ്റ് ചരിഞ്ഞതിന് പിന്നാലെ ക്ഷേത്രങ്ങളിൽ ആനകളെ സംരക്ഷിക്കുന്നതിനെതിരെ മൃഗാവകാശ പ്രവർത്തകർ. 54 വയസ് പ്രായമുള്ള സുബ്ബുലക്ഷ്മി എന്ന ആനയാണ് കഴിഞ്ഞ ദിവസം ചരിഞ്ഞത്. ആനയെ പാർപ്പിച്ചിരുന്ന ഷെഡിന്റെ മേൽക്കൂരയ്ക്ക് തീ പിടിച്ചതായിരുന്നു അപകടത്തിന് കാരണം. മുഖം, തുമ്പിക്കൈ, വയർ, വാൽ, തല, പുറം എന്നിങ്ങനെ ദേഹമാസകലം പൊള്ളലേറ്റ ആനയുടെ അന്ത്യ നിമിഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
ക്ഷേത്രത്തിനും വിശ്വാസികൾക്കും ഏറെ പ്രിയങ്കരിയായ ആനയെ രക്ഷിക്കാൻ സാധ്യമാകുന്ന ചികിത്സകൾ എല്ലാം നൽകിയെങ്കിലും സുബ്ബുലക്ഷ്മി ചരിയുകയായിരുന്നു. 1971 ലാണ് ഈ ആന ശിവഗംഗയിലെ കുന്ദ്രക്കുടി ഷൺമുഖനാഥൻ ക്ഷേത്രത്തിൽ എത്തുന്നത്. ബുധനാഴ്ച രാത്രിയാണ് ആന കഴിഞ്ഞിരുന്ന ഷെഡിന് തീ പിടിച്ചത്. 30 ശതമാനത്തിലേറെ പൊള്ളലേറ്റ ആന നടക്കാൻ പോലും സാധിക്കാത്ത നിലയിലായിരുന്നു ഉണ്ടായിരുന്നത്. ക്ഷേത്രത്തിലെ വിശ്വാസികൾക്ക് ഏറെ പ്രിയങ്കരി ആയിരുന്നു സുബ്ബുലക്ഷ്മി. ക്ഷേത്രത്തിലെത്തുന്ന ആരും തന്നെ ആനയെ കാണാതെ മടങ്ങാറില്ലായിരുന്നു. അപകടകാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പുറത്ത് വരുന്ന വിവരം. ഷെഡിന് സമീപത്തുണ്ടായിരുന്ന മരത്തിനും ചുറ്റിലുമുണ്ടായിരുന്ന ഇലകളിലും ചവറിലും തീ പടർന്നതോടെയാണ് സുബ്ബുലക്ഷ്മിക്ക് ഗുരുതരമായി പൊള്ളലേറ്റത്.
ചെറിയ സ്ഥലത്ത് ചങ്ങലയിട്ട് സൂക്ഷിച്ചതാണ് സുബ്ബുലക്ഷ്മിയുടെ ദാരുണാന്ത്യത്തിന് കാരണമായതെന്നും ക്ഷേത്രങ്ങളിൽ പാർപ്പിച്ചിരിക്കുന്ന ആനകളെ സ്വാഭാവിക ആവാസമേഖലയ്ക്ക് സമാനമായ അന്തരീക്ഷം ഒരുക്കണമെന്നാണ് മൃഗാവകാശ സംരക്ഷണ സംഘടനകൾ സംഭവത്തിന് പിന്നാലെ ആവശ്യപ്പെടുന്നത്. കടുത്ത അനാസ്ഥയാണ് സംഭവത്തിന് കാരണമെന്നും അവകാശ പ്രവർത്തകർ ആരോപിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam