
ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ (Covid 19) വീണ്ടും കാൽ ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 27,553 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരാഴ്ച്ച കൊണ്ട് രോഗികളുടെ എണ്ണത്തിൽ നാലിരട്ടി വർധനയാണ് ഉണ്ടായിരിക്കുന്നത്. ദില്ലിക്ക് പുറമെ മഹാരാഷ്ട്രയിലും ബംഗാളിലും സ്ഥിതി ഗുരുതരമാകുകയാണ്. അതേസമയം രാജ്യത്ത് ഒമിക്രോൺ കേസുകൾ 1500 കടന്നു. 1525 പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. രാജ്യത്ത് കൊവിഡ് കേസുകളിലെ വർധന നേരിടാൻ സജ്ജമാകണം എന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചിരുന്നു.
താത്കാലിക ആശുപത്രികൾ ഉൾപ്പടെ ഒരുക്കി ചികിത്സാ സൗകര്യങ്ങള്‍ കൂട്ടണം. ഹോട്ടലുകളും മറ്റും കൊവിഡ് ആശുപത്രികളാക്കി മാറ്റുന്നതിനെ കുറിച്ച് ആലോചിക്കണം. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ബന്ധപ്പെടാൻ കോൾ സെന്‍ററുകള്‍ ഒരുക്കണം. ജില്ലാ തലത്തിൽ കൊവിഡ് കൺട്രോൾ റൂമുകൾ ഉടൻ പ്രവർത്തനക്ഷമമാക്കണമെന്നും നിർദ്ദേശത്തിലുണ്ട്. ഗ്രാമീണ മേഖലയിലെ ചികിത്സാ സൗകര്യങ്ങളും ഓക്സിജൻ ലഭ്യതയും കുട്ടികൾക്ക് ചികിത്സ നൽകാനുള്ള സൗകര്യങ്ങളും ഉറപ്പാക്കാനും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.
അതേസമയം ഇസ്രായേലിൽ ആശങ്ക പടർത്തി പുതിയ വൈറസ് സാന്നിധ്യം കണ്ടെത്തി. രാജ്യത്ത് റിപ്പോർട്ട് ചെയ്ത ഫ്ലൊറോണ, കൊവിഡും ഫ്ലൂവും ചേർന്നുണ്ടാകുന്ന രോഗാവസ്ഥയാണ്. റാബിൻ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ച ഗർഭിണിയിലാണ് രോഗം സ്ഥിരീകരിച്ചത്. ഗുരുതരമായ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. നേരിയ പനി,ജലദോഷം അടക്കമുള്ള രോഗലക്ഷണങ്ങളുമായി 1800 പേർ ചികിത്സയിലാണ്. കൂടുതൽ പേരിൽ വൈറസ് പടർന്നിരിക്കാൻ സാധ്യതയുണ്ടെന്ന് ഇസ്രായേൽ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വൈറസിൽ വിശദമായ പഠനം വേണമെന്ന വിലയിരുത്തലിൽ ആണ് ആരോഗ്യവിദഗ്ധര്‍. രാജ്യത്ത് നാലാം ഡോസ് വാക്സീനേഷൻ പുരോഗമിക്കുന്നതിനിടെയാണ് പുതിയ രോഗഭീതി.