
ദില്ലി: നാലാം തവണയും അരവിന്ദ് കെജ്‌രിവാൾ തന്നെ ദില്ലി മുഖ്യമന്ത്രിയാകുമെന്ന് എഎപി സ്ഥാനാർഥിയും ആരോഗ്യ മന്ത്രിയുമായ സൗരഭ് ഭരദ്വാജ്. ഓരോ നീക്കവും ഭരണത്തിൽ നിന്നും എഎപിയെ ഒഴിവാക്കാനുള്ളതായിരുന്നു എന്നും സൗരഭ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണത്തിൽ ദിനത്തിൽ പ്രതികരിക്കുകയായിരുന്നു സൗരഭ്. പൊലീസ്, ഇഡി, സിബിഐ, ഇൻകം ടാക്സ്, ഇലക്ഷൻ കമ്മീഷൻ തുടങ്ങി എല്ലാ അധികാരങ്ങളും എഎപിക്ക് എതിരെ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ജനങ്ങളുടെ അനുഗ്രഹം എന്നും എഎപിക്ക് ഒപ്പമാണ്. ജനങ്ങൾ നാലാം തവണയും അരവിന്ദ് കെജ്‌രിവാളിനെ തന്നെ മുഖ്യമന്ത്രി ആക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി സൗരഭ് പറഞ്ഞു.
എഎപിക്ക് നല്ല ഭൂരിപക്ഷം കിട്ടുമെന്ന് ഞങ്ങൾക്ക് പല പ്രദേശങ്ങളിൽ നിന്നും വിവരങ്ങൾ ലഭിച്ചിരുന്നു. കുറഞ്ഞത് 40- 45 സീറ്റുകൾ കിട്ടും. വോട്ടെണ്ണൽ നടക്കുമ്പോൾ ജാഗ്രതയോടെ കാര്യങ്ങൾ നിരീക്ഷിക്കണമെന്ന് അദ്ദേഹം എഎപി പ്രവർത്തകരോട് പറഞ്ഞു. അതിനിടെ ഇതൊരു സാധാരണ തെരഞ്ഞെടുപ്പ് അല്ലെന്നാണ് മുഖ്യമന്ത്രി ആതിഷി പറഞ്ഞത്. മത്സരം നടക്കുന്നത് നല്ലതും ചീത്തയും തമ്മിലാണ്. എഎപി തന്നെ ഇക്കുറിയും അധികാരത്തിൽ വരുമെന്നും ആതിഷി പറഞ്ഞു. അതേസമയം ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരഗമിക്കുകയാണ്. ആദ്യ ലീഡ് ബിജെപിക്കായിരുന്നുവെങ്കിലും മിനിറ്റുകള്‍ കൊണ്ട് തന്നെ ആം ആദ്മിയും ബിജെപിയും ഒപ്പത്തിനൊപ്പം എന്ന നിലയിലെത്തി. 11 മണിയോടെ രാജ്യതലസ്ഥാനം ആര് ഭരിക്കുമെന്ന കാര്യത്തിൽ വ്യക്തമായ ചിത്രമുണ്ടാകും എന്നാണ് പ്രതീക്ഷ. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. എക്സിറ്റ്പോൾ പ്രവചനങ്ങൾ നൽകിയ വലിയ ആത്മവിശ്വാസത്തിലാണ് ബി ജെ പി. എന്നാൽ എക്സിറ്റ് പോൾ പ്രവചനങ്ങൾ പൂർണമായും തള്ളുന്ന എ എ പി പ്രതീക്ഷ കൈവിട്ടിട്ടില്ല. കോൺഗ്രസ് എത്ര വോട്ട് നേടുമെന്നതും ഇത്തവണ നിർണായകമാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam