
അഹമ്മദാബാദ്: ഗുജറാത്തിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. അംറേലി ജില്ലയിലെ പിപാവാവ് തുറമുഖത്ത് എത്തിയ ഷിപ്പിംഗ് കണ്ടെയ്നറിൽ നിന്ന് 450 കോടി രൂപ വിലമതിക്കുന്ന 90 കിലോഗ്രാം ഹെറോയിൻ കണ്ടെടുത്തു. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും (എടിഎസ്) ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും (ഡിആർഐ) നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇറാനിൽനിന്നെത്തിയ മയക്കുമരുന്ന് പിടികൂടിതെന്ന് ഡിജിപി പറഞ്ഞു.
വളരെ വിദഗ്ധമായിട്ടാണ് ഹെറോയിൻ എത്തിച്ചത്. ഇറക്കുമതി ചെയ്ത നൂലിൽ ഹെറോയിൻ അടങ്ങിയ ലായനിയിൽ മുക്കിവെച്ച് ഉണക്കി കെട്ടുകളാക്കിയാണ് എത്തിച്ചതെന്ന് ഡിജിപി ആശിഷ് ഭാട്ടിയ പറഞ്ഞു. നൂലുകളടങ്ങിയ വലിയ കണ്ടെയ്‌നർ അഞ്ച് മാസം മുമ്പാണ് ഇറാനിൽ നിന്ന് പിപാവാവ് തുറമുഖത്തെത്തിയത്. 395 കിലോയോളം ഭാരമുള്ള നൂലുകളടങ്ങിയ നാല് ബാഗുകൾ സംശയത്തെ തുടർന്ന് പരിശോധിച്ചു.
ഫോറൻസിക് പരിശോധനയിൽ നൂലിൽ ഒപിയേറ്റോ ഹെറോയിനോ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഏകദേശം 450 കോടി രൂപ വിലമതിക്കുന്ന 90 കിലോ ഹെറോയിനാണ് നൂലിൽ അടങ്ങിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹെറോയിൻ മുക്കിയ നൂലുകൾ ശ്രദ്ധയിൽപ്പെടാതിരിക്കാൻ സാധാരണ നൂലുകളുള്ള മറ്റ് ബാഗുകൾക്കൊപ്പമാണ് കയറ്റി അയച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam