
അമരാവതി: ആന്ധ്രപ്രദേശിന് മൂന്ന് തലസ്ഥാനങ്ങൾ കൊണ്ടുവരാനുള്ള ബില്ല് നിയമസഭ പാസാക്കി. ടിഡിപി അംഗങ്ങൾ ബഹിഷ്കരിച്ചതിനെ തുടർന്ന് ശബ്ദവോട്ടോടെയാണ് ബില്ല് പാസായത്. വിശാഖപട്ടണം, അമരാവതി, കുർണൂൽ എന്നിവയാണ് ഇനി ആന്ധ്രപ്രദേശിന്‍റെ തലസ്ഥാനങ്ങളാവുക. ഇനി നിയമനിര്‍മാണസഭ അമരാവതിയിലും സെക്രട്ടേറിയറ്റ് വിശാഖപ്പടണത്തും ഹൈക്കോടതി കര്‍ണൂലിലും ആയിരിക്കും. അമരാവതിയെ പ്രത്യേക തലസ്ഥാന പ്രദേശമായി പ്രഖ്യാപിച്ച 2014 ലെ ചട്ടം റദാക്കി
ഒരു തലസ്ഥാനത്തിനു വേണ്ടി കോടികൾ മുടക്കാനാവില്ലെന്നും എല്ലാ മേഖലയുടെയും വികസനമാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢി പറഞ്ഞു. അമരാവതിയെ ചന്ദ്രബാബു നായിഡു റിയൽ എസ്റ്റേറ്റ് സംരംഭം ആക്കിയെന്നും ജഗൻ കുറ്റപ്പെടുത്തി. സഭയിൽ ബഹളമുണ്ടാക്കിയ 17 ടിഡിപി എംഎൽഎമാരെ സ്പീക്കർ പുറത്താക്കി. തുടർന്ന് സഭാ കവാടത്തിൽ പ്രതിഷേധിച്ച ചന്ദ്രബാബു നായിഡുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു നീക്കി. ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ടിഡിപി ആഹ്വാനം ചെയ്തിട്ടുണ്ട്.
അമരാവതിയില്‍ ഏക്കറുകണക്കിന് ഭൂമി കര്‍ഷകരില്‍ നിന്നും ഏറ്റെടുത്താണ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായ്‍ഡു തലസ്ഥാനനഗരത്തിന്‍റെ നിര്‍മ്മാണം തുടങ്ങിയത്. നിലവില്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണങ്ങളടക്കം ഇപ്പോള്‍ പാതിവഴിയില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. കര്‍ഷകരാണ് തുടക്കത്തില്‍ മൂന്ന് തലസ്ഥാനം എന്ന പ്രഖ്യാപനത്തിനെതിരെ സമരവുമായി രംഗത്തെത്തിയത്. പിന്നീട് പ്രതിപക്ഷകക്ഷികളും പ്രക്ഷോഭം ഏറ്റെടുക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam