
ഹൈദരാബാദ്: തിരുമല തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദര്‍ശന കൂപ്പണ്‍ വിതരണ കൗണ്ടറിലെ തിക്കിലും തിരക്കിലുംപെട്ടുണ്ടായ വൻ അപകടത്തിൽ നാലു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരുപ്പതി വിഷ്ണു നിവാസം ഭാഗത്ത് വെച്ചാണ് ഇന്ന് രാത്രിയോടെയാണ് ദുരന്തമുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ റൂയ ആശുപത്രിയിൽ പ്രവേശി്പിച്ചു. തിരുമലയ്ക്ക് താഴെ തിരുപ്പതിയിൽ സജ്ജമാക്കിയ വൈകുണ്ഠ ഏകാദശി കൂപ്പണ്‍ വിതരണത്തിന്‍റെ കൗണ്ടറിന് മുന്നിലാണ് തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടായത്.
കൂപ്പണ്‍ വിതരണ കൗണ്ടറിന് മുന്നിലേക്ക് ആളുകള്‍ ഇടിച്ചു കയറിയതോടെയാണ് അപകടമുണ്ടായത്. തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെയാണ് അപകടമുണ്ടായത്. തിരക്കിൽ പെട്ട് ആളുകള്‍ സ്ഥലത്ത് നിന്ന് പരിഭ്രാന്തരായി ഓടുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. ദക്ഷിണേന്ത്യയിലെ എറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നയാ തിരുപ്പതി ക്ഷേത്രത്തിൽ തിരക്കേറിയ സമയത്താണ് ഇത്തരമൊരു അപകടമുണ്ടായത്. കൂപ്പണ്‍ വിതരണ കൗണ്ടറിന് മുന്നിലേക്ക് പോകുന്നതിനായി പെട്ടെന്ന് ആളുകള്‍ തള്ളികയറിയതോടെയാണ് അപകടമുണ്ടായത്.
പൊലീസ് ആള്‍ക്കൂട്ടത്തെ തടഞ്ഞെങ്കിലും തിരക്ക് നിയന്ത്രണാധീതമായിരുന്നു. നാളെ രാവിലെ മുതൽ ആരംഭിക്കുന്ന കൂപ്പണ്‍ വിതരണത്തിന് ഇന്ന് തന്നെ അവിടെ ആയിരകണക്കിന് പേരാണ് എത്തിയത്. രാത്രി തന്നെ ആളുകൾ വന്ന് ക്യൂവിൽ നിൽക്കാറുണ്ട്. രാത്രി ക്യൂവിലേക്ക് ആളുകളെ കടത്തി വിട്ട് തുടങ്ങിയപ്പോൾ ആണ് ഉന്തും തള്ളും തിരക്കും ഉണ്ടായത്.
സ്ഥലത്ത് ഇപ്പോഴും തിരക്ക് നിയന്ത്രണ വിധേയമായിട്ടില്ല. കൃത്യമായ തിക്കും തിരക്കും നിയന്ത്രിക്കാൻ സംവിധാനം ഉണ്ടായിരുന്നില്ല. ദുരന്തമുണ്ടായതിന് പിന്നാലെ ആളുകള്‍ പരിഭ്രാന്തരായി ഓടുന്ന സാഹചര്യമാണുള്ളത്. മരിച്ചവരിൽ മൂന്നു പേര്‍ സ്ത്രീകളാണ്. ഇവരിൽ ഒരാള്‍ തമിഴ്നാട് സേലം സ്വദേശിനിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സേലം സ്വദേശി മല്ലികയാണ് മരിച്ചവരിൽ ഒരാള്‍.
ഇടപെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി
അപകടത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു ഇടപെട്ടു. തിരുമല തിരുപ്പതി ദേവസ്ഥാനം അധികൃതരുമായി സംസാരിച്ചു. കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കാൻ നിര്‍ദേശം നൽകി. തുടര്‍ന്ന് സ്ഥലത്ത് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ അടക്കം നിയോഗിച്ചു. പരിക്ക് പറ്റിയവര്‍ക്ക് ഉടൻ ചികിത്സ ഉറപ്പാക്കാനും കര്‍ശന നിര്‍ദേശം നൽകി. ജനുവരി പത്തിനാണ് തിരുപ്പതിയിൽ വൈകുണ്ഠ ഏകാദശി നടക്കുന്നത്. ഇതിന്‍റെ ഭാഗമായി വൈകുണ്ഠ ദ്വാര ദര്‍ശനത്തിനുള്ള കൂപ്പണ്‍ വിതരണത്തിനായി 90 കൗണ്ടറുകളാണ് തുറന്നിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam