
ദില്ലി: പതിനേഴാം ലോക്സഭയുടെ കാലാവധി 2024 ജൂണ്‍ 16ന് അവസാനിക്കാനിരിക്കുകയാണ്. 18-ാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് രാജ്യത്ത് പ്രഖ്യാപിച്ചുകഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണവും നാമനിർദേശപത്രിക സമർപ്പണമവും ഊർജസ്വലമായി നടക്കുകയാണ്. കാലാവധി പൂർത്തായാവാനിരിക്കുന്ന 17-ാം ലോക്സഭയില്‍ ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച 10 എംപിമാർ ആരൊക്കെയെന്ന് ഈയവസരത്തില്‍ പരിശോധിക്കാം.
പതിനേഴാം ലോക്സഭയില്‍ 505 എംപിമാർ 92,271 ചോദ്യങ്ങളാണ് ഉന്നയിച്ചത്. ഇവരില്‍ പശ്ചിമ ബംഗാളിലെ ബലൂർഘട്ടില്‍ നിന്നുള്ള ബിജെപി എംപി ഡോ. സുകന്ദ മജൂംദാറാണ് 596 ചോദ്യങ്ങളുമായി മുന്നില്‍. രണ്ടാമതും മൂന്നാമതും ബിജെപി നേതാക്കള്‍ തന്നെയാണ്. മധ്യപ്രദേശിലെ മാന്‍ഡ്സോറില്‍ നിന്നുള്ള സുധീർ ഗുപ്ത 586 ഉം, ജാർഖണ്ഡിലെ ജംഷഡ്പൂരില്‍ നിന്നുള്ള ബിദ്യൂത് ബാരന്‍ മഹതോ 580 ഉം ചോദ്യങ്ങള്‍ ആരാഞ്ഞു. ശ്രീരാങ് അപ്പ ബാർനേ (ശിവസേന- 579 ചോദ്യങ്ങള്‍), സുപ്രിയ സൂലേ (എന്‍സിപി (577), ഡോ. അമോല്‍ റാംസിങ് (എന്‍സിപി- 570), സുഭാഷ് റാംറാവു ഭാംറെ (ബിജെപി- 556), കുല്‍ദീപ് റായ് ശർമ്മ (കോണ്‍ഗ്രസ്- 555), സഞ്ജയ് സദാർശിവറാവു മാന്‍ഡിലിക് (ശിവസേന- 553), ഗജനാന്‍ ചന്ദ്രകാന്ത് കീർത്തികർ (ശിവസേന- 531) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് സിറ്റിംഗ് എംപിമാർ. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസാണ് (എഡിആർ) ഈ റിപ്പോർട്ട് തയ്യാറാക്കിയത്.
ആരോഗ്യം- കുടുംബക്ഷേമം, കൃഷി- കർഷകക്ഷേമം, റെയില്‍വേസ് എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു ലോക്സഭയിലെ കൂടുതല്‍ ചോദ്യങ്ങളും. ആരോഗ്യം- കുടുംബക്ഷേമവുമായി ബന്ധപ്പെട്ട് 6,602 ചോദ്യങ്ങള്‍ ലോക്സഭയില്‍ ഉയർന്നു. 4,642 ചോദ്യങ്ങള്‍ കൃഷിയും കർഷകക്ഷേമവുമായി ബന്ധപ്പെട്ടായിരുന്നു. റെയില്‍വേയുമായി ബന്ധപ്പെട്ട് 4,317 ചോദ്യങ്ങളുണ്ടായപ്പോള്‍ സാമ്പത്തിക മേഖലയെ കുറിച്ച് 4,122 ഉം, വിദ്യാഭ്യാസ മേഖലയെ പറ്റി 3,359 ഉം ചോദ്യങ്ങളാണ് ലോക്സഭയില്‍ കേട്ടത്. ലോക്സഭയിലെ ശരാശരി ചോദ്യങ്ങളുടെ എണ്ണം 165 ആണ്.
Read more: സിറ്റിംഗ് എംപിമാരില്‍ കൂടുതല്‍ ശതകോടീശ്വരന്‍മാർ ബിജെപിക്കാർ; ഏറ്റവും ധനികന്‍ കോണ്‍ഗ്രസ് നേതാവ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam