
വാരണാസി: പട്ടുസാരിക്ക് പേരുകേട്ട വാരാണസിയിൽ ഇന്ന് നിലനിൽപ്പിനായി കഷ്ടപ്പെടുകയാണ് പരമ്പരാഗത നെയ്ത്തുകാർ. സബ്സിഡിയടക്കം സർക്കാർ സഹായം കാര്യമായി കിട്ടാത്തതും ഉയർന്ന വൈദ്യുതി ബില്ലും നെയ്ത്തുകാർക്ക് വലിയ തിരിച്ചടിയാകുകയാണ്. കാര്യമായ ഒരു പദ്ധതിയും ഇല്ല, അസംസ്കൃത വസ്തുതക്കൾക്ക് വലിയ വിലയാണെന്നും നെയ്ത്തുകാർ പ്രതികരിക്കുന്നു. നെയ്ത്തിന് സബ്സിഡി കിട്ടുന്നില്ലെന്നും ദിവസ വേതനത്തിനാണ് ജോലി ചെയ്യുന്നതെന്നും ഒരു സാരിക്ക് 50 മുതൽ 70 രൂപ വരെയാണ് കിട്ടുന്നത്. ഈ പൈസക്ക് എങ്ങനെ ജീവിക്കുമെന്നാണ് നെയ്ത്തുകാർ ചോദിക്കുന്നത്.
പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലെ ബഡാ ബസാറിലെ മോജൂദ്ദീന് എഴുപത് വയസ് കഴിഞ്ഞു. വാരണാസിയിൽ യന്ത്രസഹായമില്ലാത്ത പരമ്പരാഗത ശൈലിയിൽ കൈത്തറിയിൽ സാരി നെയ്യുന്ന ചുരുക്കം ചിലരിൽ ഒരാളാണ് മോജൂദ്ദീൻ. ഒരു മാസം എടുത്താണ് ഭംഗിയുള്ള സാരി കൈക്കൊണ്ട് തയ്യാറാക്കി കൊടുത്തിരുന്നത്. ഇതിന് ആവശ്യക്കാർ കുറഞ്ഞതോടെ സമയം പോകാൻ മാത്രം പഴയ കൈത്തറി ഇങ്ങനെ സൂക്ഷിച്ച് പോരുന്നുവെന്ന് ഇദ്ദേഹം പറയുന്നു.
വാരണാസിയിലെ പരമ്പരാഗത പട്ടുസാരി നെയ്ത്തുകാരിൽ എല്ലാ സമുദായങ്ങളിലും ഉള്ളവർ ഉണ്ട്. യന്ത്രവൽക്കരണം വന്നതോടെ പലരും പവർലൂമിലേക്ക് ചുവട് മാറി. എന്നാൽ കഴിഞ്ഞ കുറെ നാളുകളായി കാര്യമായ സഹായം സർക്കാരിൽ നിന്ന് കിട്ടാത്തതിനാൽ ചെറുകിടക്കാർ പ്രതിസന്ധിയിലാണ്. കൊവിഡ് ലോക്ക്ഡൌൺ മുതലാണ് ചെറുകിടകാർ പ്രതിസന്ധിയിലായത്. വ്യവസായിക അടിസ്ഥാനത്തിലാണ് വൈദ്യുതി നിരക്ക്. ഇതിൽ ഇളവ് കിട്ടുന്നില്ല. അതിനാൽ പവർലൂമുകൾ എല്ലാം പ്രവർത്തിക്കാനാകില്ല. അംസംസ്ക്യത വസ്തുക്കളുടെ വിലക്കയറ്റവും പ്രതിസന്ധിയാവുന്നു. മെച്ചപ്പെട്ട കൂലി കിട്ടാതായതോടെ പരമ്പരാഗത തൊഴിൽ ഉപേക്ഷിച്ച് ചെറുപ്പക്കാർ മറ്റിടങ്ങളിലേക്ക് നീങ്ങുകയാണ്.
പ്രധാനമന്ത്രിയുടെ മണ്ഡലത്തിൽ പരമ്പരാഗത വ്യവസായത്തിനായി മുദ്രലോൺ അടക്കം പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ഗുണം അടിത്തട്ടിൽ എല്ലായിടത്തതും എത്തുന്നില്ലെന്നും പരാതിയുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് വോട്ട് തേടിയെത്തുന്നവരോടും ഈക്കാര്യമാണ് ഇവർക്ക് പങ്കുവെക്കാനുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam