തൃണമൂൽ കോൺഗ്രസിന് വൻ തിരിച്ചടി; 440 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു, വിമത എംഎൽഎമാരുടെ പരാതിയിൽ അന്വേഷണം

Published : Jun 20, 2026, 03:57 PM IST
mamata banerjee-trinamool congress bank accounts worth rs 440 crore frozen amid internal dispute

Synopsis

തൃണമൂൽ കോൺഗ്രസിന്‍റെ 440 കോടിയോളം രൂപ നിക്ഷേപമുള്ള മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്‍റെ 440 കോടിയോളം രൂപ നിക്ഷേപമുള്ള മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. പാർട്ടിയിലെ വിമത എംഎൽഎമാർ നൽകിയ പരാതിയെത്തുടർന്നാണ് പോലീസിന്‍റെ ഈ നടപടി. ഫണ്ടുകളുടെ ഉറവിടത്തെക്കുറിച്ച് അന്വേഷണം വേണമെന്നാണ് വിമതർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ പാർട്ടിക്കുള്ളിലെ ആഭ്യന്തര അധികാരത്തർക്കവും സാമ്പത്തിക പ്രതിസന്ധിയും കൂടുതൽ രൂക്ഷമായിരിക്കുകയാണ്. ഒരു സ്വകാര്യ ബാങ്കിലുള്ള ഈ മൂന്ന് അക്കൗണ്ടുകളിൽ നിന്നുമുള്ള പണം പിൻവലിക്കുന്നതും തടഞ്ഞിരിക്കുകയാണ്. എന്നാൽ അക്കൗണ്ടുകളിലേക്ക് പണം വരുന്നതിന് തടസ്സമില്ലെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

സമീപകാലത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ വലിയ രീതിയിലുള്ള ആഭ്യന്തര കലഹം നിലനിൽക്കുന്നുണ്ട്. മുൻ മന്ത്രി അരൂപ് ബിശ്വാസിന്റെയും പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെയും നേതൃത്വത്തിലുള്ള രണ്ട് ചേരികൾ തമ്മിൽ പാർട്ടിയുടെ സംഘടന-സാമ്പത്തിക ചുമതലകൾക്കായി വലിയ തർക്കമാണ് നടക്കുന്നത്. ഈ തർക്കങ്ങൾക്കിടയിലാണ് ഋതബ്രത ബാനർജിയെ അനുകൂലിക്കുന്ന 10 എംഎൽഎമാർ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പാർട്ടിയുടെ ഈ അക്കൗണ്ടുകളിലുള്ള പണത്തിന്റെ ഉറവിടം വ്യക്തമല്ലെന്നും, ഇതിന് പിന്നിൽ അഴിമതിപ്പണമോ, പൊതുപണം വകമാറ്റി ചെലവഴിച്ചതോ അല്ലെങ്കിൽ മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളോ ഉണ്ടോ എന്ന് അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. എഫ്ഐആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്നാണ് ഇവരുടെ ആവശ്യം.

മമത ബാനർജിയെ അനുകൂലിക്കുന്ന വിഭാഗം തങ്ങൾക്ക് പോലീസ് നടപടിയെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കുകയാണെന്നും വ്യക്തമാക്കി. കുറച്ചു ദിവസങ്ങൾക്ക് മുൻപ്, പാർട്ടിയിലെ തർക്കങ്ങൾ പരിഹരിക്കുന്നത് വരെ 500 കോടിയോളം വരുന്ന അക്കൗണ്ടുകൾ താൽക്കാലികമായി നിർത്തിവെക്കണമെന്ന് കാണിച്ച് അരൂപ് ബിശ്വാസ് ബാങ്കിന് കത്തെഴുതിയിരുന്നു. എന്നാൽ വിമത എംഎൽഎമാർ ഇതിന്മേൽ ക്രിമിനൽ അന്വേഷണം തന്നെ വേണമെന്ന നിലപാടിലേക്ക് നീങ്ങുകയായിരുന്നു.

അതേസമയം, മമത പക്ഷക്കാരനായ എംഎൽഎ കുനാൽ ഘോഷ് വ്യക്തമാക്കിയത് അരൂപ് ബിശ്വാസിന് നിലവിൽ പാർട്ടിയുടെ സാമ്പത്തിക കാര്യങ്ങളിൽ സംസാരിക്കാൻ അവകാശമില്ലെന്നാണ്. ജൂൺ 5-ന് നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ സുഭാശിഷ് ചക്രവർത്തിയെ പുതിയ ട്രഷററായി തിരഞ്ഞെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതോടെ തൃണമൂൽ കോൺഗ്രസിനുള്ളിലെ അധികാര തർക്കങ്ങൾ ഇപ്പോൾ കേവലം പാർട്ടി തലത്തിൽ നിന്നും മാറി വലിയൊരു പോലീസ് അന്വേഷണത്തിലേക്കും നിയമപോരാട്ടത്തിലേക്കും വഴിമാറിയിരിക്കുകയാണ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രതിശ്രുത വധുവിന്റെ പിറന്നാളാഘോഷം, പാറക്കെട്ടിൽ നിന്ന് ചിത്രമെടുക്കുന്നതിനിടെ കാറ്റിൽ കാലിടറി, 400 അടി താഴ്ചയിലേക്ക് യുവാവ്, ദാരുണാന്ത്യം
പാസ്പോർട്ട് പോലുമില്ല, അഡ്മിഷൻ ടിക്കറ്റിൽ നീറ്റ് പരീക്ഷാ കേന്ദ്രം അബുദാബിയിൽ, സാങ്കേതിക പിഴവ് തിരുത്തി എൻടിഎ