അഴിമതിയും കൈക്കൂലിയും തുടച്ചുനീക്കും, തമിഴ്നാട്ടിൽ എഐ സര്‍വ്വകലാശാല; രജനി സ്റ്റൈലിൽ വിജയ്‌യുടെ വാഗ്ദാനങ്ങൾ

Published : Apr 13, 2026, 11:59 AM IST
vijay tvk

Synopsis

അഴിമതി ഇല്ലാതാക്കുമെന്നും എല്ലാ രാഷ്ട്രീയ ക്ഷേമ പദ്ധതികളും കൈക്കൂലി കൂടാതെ ജനങ്ങളിലേക്ക് എത്തിക്കുമെന്നും വിജയ് പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിൽ ഒരു എഐ സർവകലാശാല സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കന്യാകുമാരി: തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ ചൂടേറുന്നു. വോട്ടെടുപ്പിന് പത്ത് ദിവസം മാത്രം ബാക്കിനിൽക്കെ, ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ, എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി, ടിവികെ നേതാവ് വിജയ്, നാം തമിഴർ കക്ഷി നേതാവ് സീമാൻ, വിസികെ നേതാവ് തോൽ തിരുമാളവൻ തുടങ്ങി പ്രമുഖ നേതാക്കളെല്ലാം ശക്തമായ പ്രചാരണത്തിന്റെ തിരക്കുകളിലാണ്. ഇതിന്റെ ഭാഗമായി ടിവികെ നേതാവായ വിജയ് കഴിഞ്ഞ ദിവസം കന്യാകുമാരിയിൽ പ്രചാരണത്തിനെത്തിയിരുന്നു. ചെന്നൈയിൽ നിന്ന് വിമാനമാർഗം തൂത്തുക്കുടിയിലെത്തിയ ശേഷം റോഡ് മാർഗമാണ് അദ്ദേഹം കന്യാകുമാരിയിലേക്ക് വന്നത്.

കന്യാകുമാരിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത വിജയ്, തന്റെ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ ചില പ്രധാന വാഗ്ദാനങ്ങൾ പുറത്തുവിട്ടു. ടിവികെ അധികാരത്തിൽ വന്നാൽ സർക്കാർ പദ്ധതികൾക്ക് കൈക്കൂലി വാങ്ങുന്നത് പൂർണമായി തടയും. കൈക്കൂലിയില്ലാതെ എല്ലാ സർക്കാർ സേവനങ്ങളും ജനങ്ങളിലേക്ക് എത്തും. സഹായങ്ങൾക്കായി അപേക്ഷിക്കേണ്ടതില്ല, പകരം സർക്കാർ സഹായങ്ങൾ ജനങ്ങളുടെ വീട്ടുപടിക്കലെത്തും. ഒരു വകുപ്പിലും കൈക്കൂലി അനുവദിക്കില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.

ഒരു പ്രധാന വിഷയത്തിൽ 10,000 പേർ പരാതി നൽകിയാൽ നിർബന്ധമായും മറുപടി നൽകും. 10 ലക്ഷം പേർ ഒപ്പിട്ട പരാതിയാണെങ്കിൽ അത് നിയമസഭയിൽ ചർച്ച ചെയ്യും. നിയമസഭാ സമ്മേളനത്തിലെ ഒരു ദിവസം പൂർണമായും ജനങ്ങളുടെ പരാതികൾക്കായി മാറ്റിവെക്കുമെന്നും വിജയ് പറഞ്ഞു. തമിഴ്‌നാടിനെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ (എഐ) തലസ്ഥാനമാക്കി മാറ്റും. സേലം, തിരുച്ചി എന്നിവിടങ്ങളിൽ എഐ ഇന്നൊവേഷൻ സെൻ്ററുകൾ സ്ഥാപിക്കും. തമിഴ്‌നാട്ടിൽ ഒരു എഐ സർവകലാശാല സ്ഥാപിക്കുമെന്നും വിജയ് വാഗ്ദാനം ചെയ്തു.

മത്സ്യത്തൊഴിലാളികളുടെ സുരക്ഷാ അലവൻസ് 8,000 രൂപയിൽ നിന്ന് 20,000 രൂപയായി ഉയർത്തും. ശ്രീലങ്കൻ നാവികസേന പിടിച്ചെടുക്കുന്ന ബോട്ടുകൾ തിരികെ ലഭിക്കുന്നതുവരെ ബോട്ടിന്റെ ഉടമയ്ക്ക് 5 ലക്ഷം രൂപ ധനസഹായം നൽകും. 'കടൽ തായ്' ഭവന പദ്ധതിയിൽ പുതിയ വീടുകൾ നിർമ്മിച്ച് നൽകുമെന്നും കന്യാകുമാരിയിൽ വിജയ് പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിൽ ഡിഎംകെ, എഐഎഡിഎംകെ എന്നീ രണ്ട് ദ്രാവിഡ പാർട്ടികളുടെ ഭരണത്തിലും അഴിമതി വ്യാപകമാണെന്ന ഒരു പൊതുധാരണയുണ്ട്. സർക്കാർ സേവനങ്ങൾ ലഭിക്കാൻ കൈക്കൂലി നൽകേണ്ട അവസ്ഥയാണ് പലയിടത്തും. ഈ വിഷയം കൃത്യമായി മനസ്സിലാക്കിയാണ് വിജയ്, തൻ്റെ ഭരണത്തിൽ കൈക്കൂലിയില്ലാത്ത സേവനങ്ങൾ ഉറപ്പാക്കുമെന്ന് വാഗ്ദാനം നൽകുന്നത്.

മുമ്പ് നടൻ രജനികാന്ത് രാഷ്ട്രീയത്തിൽ വരുമെന്ന് പ്രഖ്യാപിച്ചപ്പോൾ, ഈ 'സിസ്റ്റം' മൊത്തത്തിൽ മാറ്റി അഴിമതിക്ക് അന്ത്യം കുറിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ആരോഗ്യപരമായ കാരണങ്ങളാൽ അദ്ദേഹത്തിന് രാഷ്ട്രീയത്തിൽ സജീവമാകാൻ കഴിഞ്ഞില്ല. ഇപ്പോൾ രാഷ്ട്രീയത്തിൽ ഇറങ്ങിയ വിജയ്, രജനികാന്തിനെപ്പോലെ 'സിസ്റ്റം' ശരിയാക്കി അഴിമതിയില്ലാത്ത ഭരണം നൽകുമെന്നാണ് പറയുന്നത്. വിജയ്‌യുടെ ഈ വാഗ്ദാനങ്ങൾ ജനങ്ങൾ സ്വീകരിക്കുമോ, രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിക്കാൻ അദ്ദേഹത്തിന് കഴിയുമോ എന്നാണ് തമിഴ്നാട് രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'10 ലക്ഷം വീതം നൽകി', ഇന്ന് നടക്കേണ്ട എക്സൈസ് കോൺസ്റ്റബിൾ ചോദ്യപേപ്പർ ചോർന്നതിൽ ജാർഖണ്ഡിൽ വൻ വേട്ട, ഉദ്യോഗാർഥികളടക്കം 165 പേർ അറസ്റ്റിലെന്ന് പൊലീസ്
വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ദുരന്തം, ബസും ട്രക്കും കൂട്ടിയിടിച്ച് ആറു മരണം, നിരവധി പേർക്ക് പരിക്ക്; അപകടം ഹാപൂരിൽ