
മുംബൈ: മഹാരാഷ്ട്രയിൽ (Maharashtra) രണ്ടുപേർക്ക് കൂടി ഒമിക്രോൺ വകഭേദം (Omicron) സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്താകെ ഒമിക്രോൺ രോഗികളുടെ എണ്ണം 20 ആയി. അതേസമയം, ഒമിക്രോൺ വകഭേദം രാജ്യത്ത് ഗുരുതര സാഹചര്യമുണ്ടാക്കില്ലെന്നാണ് തങ്ങളുടെ വിലയിരുത്തലെന്ന് ഐഎംഎ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഉയർന്ന വാക്സിനേഷന്‍ തോത് വ്യാപനം ചെറുക്കുമെന്നും ഐഎംഎ (IMA) ദേശീയ പ്രസിഡന്‍റ് ഡോ. ജെ എ ജയലാല്‍ കോഴിക്കോട് പറഞ്ഞു. കൊവിഡ് (Covid) മുന്നണിപോരാളികൾക്കും ഗുരുതര രോഗങ്ങളുള്ളവർക്കും വാക്സിന്‍ മൂന്നാം ഡോസ് നല്‍കാന്‍ ഇനിയും വൈകരുതെന്നും ഐഎംഎ ആവശ്യപ്പെട്ടു.
കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചതോടെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കൊവിഡ് പരിശോധന കർശനമാക്കിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ കൊച്ചിയിൽ മന്ത്രി പി.രാജീവിന്‍റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ഒമിക്രോൺ ബാധിതനായി നിരീക്ഷണത്തിൽ കഴിയുന്ന കൊച്ചി സ്വദേശിക്ക് നിലവിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
റിസ്ക് പട്ടികയിലുള്ള 12 രാജ്യങ്ങളിൽ നിന്ന് കഴിഞ്ഞ 28ന് ശേഷം വന്നത് 4,407 യാത്രക്കാർ ആണ്. ഇതിൽ 10 പേർ കൊവിഡ് പൊസിറ്റീവ്. രണ്ട് പേരുടെ ജിനോം പരിശോധന ഫലം വന്നു. ഒരാൾ ഒമിക്രോൺ പൊസിറ്റീവ് ഒരാൾ നെഗറ്റീവ്. ഒമിക്രോണാണോ എന്ന് സ്ഥിരികീരിക്കുന്നത് ജിനോം പരിശോധനയിലൂടെയാണ്. എട്ട് പേരുടെ ഫലം വരാനുണ്ട്. ഒമിക്രോൺ സ്ഥിരീകരിച്ച കൊച്ചി വാഴക്കാല സ്വദേശി ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ഇദ്ദേഹത്തിന്‍റെ ഭാര്യയ്ക്കും അമ്മയ്ക്കും കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ചിരുന്നു. ഒമിക്രോൺ വകഭേദമാണോ എന്നറിയാൻ അയച്ച ഇവരുടെ സാമ്പിൾ പരിശോധനാഫലം നാളെ കിട്ടിയേക്കും.
യാത്രാക്കപ്പലുകൾ കാര്യമായി വരുന്നില്ലെങ്കിലും ചരക്ക് കപ്പലിൽ വരുന്നവർക്ക് ഒമിക്രോൺ ബാധയുണ്ടോ എന്ന് സ്ഥിരീകരിക്കാനാണ് തുറമുഖങ്ങളിലും പരിശോധന കർശനമാക്കിയത്. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ആർടിപിസിആർ, റാപ്പിഡ് ടെസ്റ്റ് ഇവയിൽ ഏതെങ്കിലും ഒന്ന് നടത്തി പരിശോധന ഫലം വന്ന ശേഷമേ യാത്രക്കാരെ പുറത്ത് വിടൂ. പൊസിറ്റീവാണെങ്കിൽ നേരെ ആശുപത്രിയിലേക്ക് മാറ്റും. നെഗറ്റീവാണെങ്കിലും റിസ‍്ക് കാറ്റഗറി രാജ്യങ്ങളിൽ നിന്ന് വരുന്നവർ വീടുകളിൽ നിരീക്ഷണത്തിലിരിക്കണം. ആശങ്ക പട്ടികയില്ലാത്ത രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരിൽ രണ്ട് ശതമാനം പേരെയും ഒമിക്രോൺ പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ടെന്ന് പി.രാജീവ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam