ഉദയനിധി സ്റ്റാലിന്‍ അധികാരമേറ്റു; കായികം, യുവജനക്ഷേമ വകുപ്പുകള്‍ ഭരിക്കും

By Web TeamFirst Published Dec 14, 2022, 10:33 AM IST
Highlights

കരുണാനിധിയുടെ സ്വന്തം മണ്ഡലമായിരുന്ന ചെന്നൈ ചെപ്പോക്കില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉദയനിധി വിജയിച്ചത്. 

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ മകനും നടനുമായ ഉദയനിധി സ്റ്റാലിന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കായിക - യുജവനക്ഷേമ വകുപ്പുകളാണ് ഉദയനിധിക്ക്. രാജ്ഭവന്‍ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവി സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അടക്കം പ്രമുഖ ഡി എം കെ നേതാക്കള്‍ എല്ലാം ചടങ്ങിനെത്തി. ഡി എം കെ യുടെ യുവജനവിഭാഗം സെക്രട്ടറിയാണ് ഉദയനിധി സ്റ്റാലിന്‍. ചലച്ചിത്ര നിര്‍മാതാവും നടനുമാണ്. ഭരണത്തിലെത്തി ഒന്നര വര്‍ഷം പൂര്‍ത്തിയായതിന് പിന്നാലെ ഡി എം കെ മന്ത്രിസഭയില്‍ ഉദയനിധി സ്റ്റാലിന്‍ എത്തുമ്പോൾ അത് കരുണാനിധി കുടുംബത്തിലെ മൂന്നാം തലമുറയുടെ അധികാര പ്രവേശനം കൂടി ആണ്.

സ്റ്റാലിന് ശേഷം മന്ത്രിസഭയിലെ രണ്ടാമന്‍ എന്ന വിശേഷണം ഉദയനിധിക്കുറപ്പിക്കാം. ഡി എം കെയുടെ പുതിയ മുഖമായി ഉദയനിധിയെ ഉയര്‍ത്തിക്കാട്ടുകയാണ് സ്റ്റാലിന്‍റെ ലക്ഷ്യം. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഉദയനിധി ഓഫീസിൽ എത്തി ചുമതലയേറ്റു. 9 സീനിയർ അത്‌ലറ്റുകൾക്ക് 6000 രൂപ വീതം അനുവദിച്ചുളള ഫയലും കായികതാരങ്ങൾക്ക് മുഖ്യമന്ത്രിയുടെ ട്രോഫികൾ നൽകാനായി പണം അനുവദിക്കുന്ന ഫയലുമാണ് ആദ്യം ഒപ്പിട്ടത്. കരുണാനിധിയുടെ സ്വന്തം മണ്ഡലമായിരുന്ന ചെന്നൈ ചെപ്പോക്കില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉദയനിധി വിജയിച്ചത്. 

ഡി എം കെ തരംഗം ആഞ്ഞടിച്ച തമിഴകത്ത് പാര്‍ട്ടിയുടെ താരപ്രചാരകനായിരുന്നു ഉദയനിധി. ഉപമുഖ്യമന്ത്രിയായേക്കും എന്ന അഭ്യൂഹം ശക്തമായിരുന്നെങ്കിലും  ഉദയനിധിയില്ലാതെയുള്ള സ്റ്റാലിന്‍ മന്ത്രിസഭ പ്രവര്‍ത്തകരെ അതിശയിപ്പിച്ചു. കുടുംബാധിപത്യം എന്ന അണ്ണാം ഡി എം കെ ആരോപണങ്ങള്‍ക്കിടെയാണ് ഉദയനിധി സ്റ്റാലിന്‍റെ മന്ത്രിസഭാ പ്രവേശനം. ഇതേ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന വി മെയ്യനാഥന്‍, പെരിയസ്വാമി, കെ രാമചന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന മന്ത്രിമാര്‍ക്ക് മറ്റ് വകുപ്പുകള്‍ നല്‍കാനാണ് ധാരണ.

click me!