
ചെന്നൈ: പ്രായമായ സ്ത്രീയില്‍ നിന്ന് സ്വര്‍ണ്ണമാല തട്ടിപ്പറിച്ചോടിയ ക്യാബ് ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്തു. ബാലാജി അയനവരം എന്നയാളെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ക്യാബ് ഡ്രൈവറായ ബാലാജി മാലമോഷ്ടാവയതിനുപിന്നില്‍ മറ്റൊരു കഥയുണ്ട്. സ്വന്തം മകളുടെ കോളേജ് ഫീസ് അടക്കാന്‍ നിവൃത്തിയില്ലാതെ വന്നപ്പോഴായിരുന്നു ആ പിതാവ് മോഷ്ടാവാകാന്‍ തീരുമാനിച്ചത്. എന്നാല്‍ അയാള്‍ പിടിക്കപ്പെട്ടു. പൊലീസിന്‍റെ പിടിയിലായപ്പോഴും മക്കളുടെ ഫീസടക്കാന്‍ നിവര്‍ത്തിയില്ലെന്നാണ് അയാള്‍ പറഞ്ഞത്.
രണ്ട് സ്ത്രീകളില്‍ നിന്നായി അഞ്ച് പവന്‍റെ മലയും 1.5 പവന്‍റെ മാലയുമാണ് മോഷ്ടിച്ചത്. അഡംബാക്കത്തിന് സമീപം തില്ലൈ ഗംഗാ നഗറിലൂടെ പ്രഭാതസവാരിക്കിറങ്ങിയ 72 വയസ്സുകാരിയുടെ മാലയാണ് ആദ്യം മോഷ്ടിച്ചത്. കാറിലെത്തിയ ബാലാജി വൃദ്ധയുടെ 1.5 പവന്‍റെ മാല പിടിച്ചുപറിക്കുകയായിരുന്നു. സ്ത്രീ പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് കേസെടുക്കുകയും ചെയ്തു.
നഗനല്ലൂരിലെ 22ാം നമ്പര്‍ സ്ട്രീറ്റിലെ വീടിനുമുന്നില്‍ നിന്ന് പൂപറിക്കുന്നതിനിടെയാണ് രണ്ടാമതം ഇയാള്‍ മാല മോഷ്ടിച്ചത്. കാറിലെത്തിയ ബാലാജി സ്ത്രീയോട് വഴി ചോദിച്ചു. ഇതിനിടെ കാറിനടുത്തെത്തിയ സ്ത്രീയുടെ മാല ഇയാള്‍ വലിച്ചെടുത്തു. അഞ്ച് പവന്‍റെ മാലയായിരുന്നു ഇത്. ഇവരും പൊലീസ്നെ സമീപിക്കുകയും കേസ് റെജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
പൊലീസ് ഇരുസ്ഥലങ്ങളിലെയും സിസിടിവി ക്യാമറകള്‍ പരിശോധിച്ചു. അന്വേഷണം നടക്കുന്നതിനിടെ മറ്റൊരു പൊലീസ് സംഘം ബാലാജിയെ പിടികൂടുകയായിരുന്നു. പൊലീസിനെ കണ്ട ബാലാജി കാറുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതില്‍ സംശയം തോന്നിയ പൊലീസ് ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ മോഷണം സമ്മതിച്ചു. രണ്ട് പെണ്‍മക്കളുടെ കോളേജ് ഫീസ് നല്‍കാന്‍ നിവര്‍ത്തിയില്ലാതെ വന്നതോടെയാണ് മോഷ്ടാവാകാന്‍ തീരുമാനിച്ചതെന്ന് ബാലാജി പൊലീസിനോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam