
ദില്ലി: ഓപ്പറേഷൻ സിന്ദൂർ ചർച്ച ചെയ്യാൻ പ്രത്യേക പാർലമെന്‍റ് സമ്മേളനം വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി കേന്ദ്ര സർക്കാർ. പാർലമെന്‍റ് വർഷകാല സമ്മേളനത്തിന്‍റെ തീയതി പ്രഖ്യാപിച്ച സർക്കാർ എല്ലാ കാര്യങ്ങളും ഇതിൽ പ്രതിപക്ഷത്തിന് ചർച്ച ചെയ്യാം എന്ന് വ്യക്തമാക്കി. ആംആദ്മി പാർട്ടി ഇന്ത്യ സഖ്യവുമായുള്ള ബന്ധം അവസാനിപ്പിച്ചതും എൻസിപി തെറ്റിനില്ക്കുന്നതും പ്രതിപക്ഷത്തുണ്ടാക്കിയ ഭിന്നത മുതലെടുത്താണ് പ്രത്യേക സമ്മേളനം വേണ്ടെന്ന് കേന്ദ്രം തീരുമാനിച്ചത്
ഓപ്പറേഷൻ സിന്ദൂർ ചർച്ച ചെയ്യാൻ ഈ മാസം പതിനാറിന് പ്രത്യേക പാർലമെന്‍റ് സമ്മേളനം ചേരും എന്ന സൂചന നേരത്തെ വന്നിരുന്നു. എന്നാൽ ഇന്ന് വർഷകാല സമ്മേളനത്തിന്‍റെ തീയതി പ്രഖ്യാപിച്ച് സർക്കാർ പ്രത്യേക സമ്മേളനം ഇല്ല എന്ന് വ്യക്തമാക്കുകയായിരുന്നു. ഓഗസ്റ്റ് 12 വരെ നീണ്ടു നിൽക്കുന്ന വർഷകാല സമ്മേളനമാണ് നിശ്ചയിച്ചിരിക്കുന്നത്. ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കെതിരായ ഇംപീച്ച്മെന്‍റ് പ്രമേയവും ഈ സമ്മേളനത്തിൽ ചർച്ചയാകും. എല്ലാ സമ്മേളനവും പ്രത്യേകതയുള്ളതാണ് എന്നാണ് പാർലമെന്‍ററികാര്യമന്ത്രി കിരൺ റിജിജുവിന്‍റെ വിശദീകരണം.
കോൺഗ്രസ് അടക്കം പതിനഞ്ച് പാർട്ടികൾ ഇന്നലെ പ്രത്യേക സമ്മേളനം ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. എന്നാൽ ഇന്ത്യ സഖ്യ വിട്ടു എന്ന് പ്രഖ്യാപിച്ച ആം ആദ്മി പാർട്ടി ഇക്കാര്യത്തിൽ പ്രത്യേകം കത്ത് നൽകുകയാണ് ചെയ്തത്. നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നും ആം ആദ്മി പാർട്ടി ആരോപിച്ചു. എൻ സി പി ശരദ് പവാർ വിഭാഗം പ്രത്യേക പാർലമെന്‍റ് സമ്മേളനം വേണ്ട എന്ന നിലപാടിലാണ്. പ്രതിപക്ഷത്തെ ഈ ഭിന്നതയും കോൺഗ്രസ് അടക്കമുള്ള കക്ഷികളുടെ ആവശ്യം തള്ളാൻ സർക്കാർ ആയുധമാക്കുകയാണ്. ഓപ്പറേഷൻ സിന്ദൂറിന്‍റെ പല വിശദാംശങ്ങളും സമ്മേളനത്തിൽ വെളിപ്പെടുത്തേണ്ടി വരും എന്നതും സർക്കാർ ഈ നിലപാട് സ്വീകരിക്കാൻ കാരണമാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam