
ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ അറുപത്തിയെട്ട് ശതമാനത്തോളം പോളിംഗ്. ജാട്ട് ഭൂരിപക്ഷമേഖലയിലെ ഭേദപ്പെട്ട പോളിംഗില്‍ ബിജെപിയും പ്രതിപക്ഷ കക്ഷികളും ആത്മവിശ്വാസത്തിലാണ്.
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ പതിനൊന്ന് ജില്ലകളിലെ 58 മണ്ഡലങ്ങളാണ് ആദ്യ ഘട്ടത്തില്‍ വിധിയെഴുതിയത്. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ 9 മന്ത്രിമാരുള്‍പ്പടെ 623 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്. ജാട്ടു കര്‍ഷകരുടെയും ന്യൂനപക്ഷങ്ങളുടെയും ശക്തികേന്ദ്രങ്ങളില്‍ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. ഉച്ചക്ക് ഒരു മണിക്ക് ഉള്ളില്‍ തന്നെ പലയിടങ്ങളിലും പോളിംഗ് ശതമാനം നാല്‍പത് ശതമാനത്തിന് മുകളിലെത്തിയിരുന്നു. ഷാമിലി മുസഫര്‍ നഗര്‍,ഗാസിയാബാദ് ഹാപ്പൂര്‍ അലിഗഡ് തുടങ്ങിയ ജില്ലകളില്‍ രാവിലെ മുതല്‍ ആളുകള്‍ കൂട്ടത്തോടെ വോട്ട് ചെയ്യാനെത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 58ല്‍ 53 മണ്ഡലങ്ങളും നേടിയതിനാല്‍ ഇക്കുറിയും വിജയം ആവര്‍ത്തിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. എന്നാല്‍ കര്‍ഷക രോഷവും കരിമ്പടക്കമുള്ള വിളകളുടെ വിലത്തകര്‍ച്ചയിലെ നിരാശയും വോട്ടിംഗില്‍ പ്രതിഫലിച്ചുവെന്നാണ് സമാജ് വാദി പാര്‍ട്ടി - ആര്‍എല്‍ഡി സഖ്യത്തിന്‍റെ കണക്ക് കൂട്ടല്‍.
അതിനിടെ, വോട്ടെടുപ്പ് ദിവസവും കര്‍ണ്ണാടകയിലെ ഹിജാബ് വിവാദം ബിജെപി ഉന്നയിച്ചതും ശ്രദ്ധേയമായി. മുസ്ലീം സ്ത്രീകളെയും പെണ്‍കുട്ടികളെയും തെറ്റിദ്ധരിപ്പിക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുവെന്നാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഷഹാറാന്‍ പൂരില്‍ റാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പരാമര്‍ശിച്ചത്.
അതേസമയം, ശ്രദ്ധിച്ചു വോട്ടുചെയ്തില്ലെങ്കിൽ യുപി കേരളം പോലെയാകുമെന്ന യോഗിയുടെ വിവാദ പ്രസ്താവനയിൽ പ്രതിഷേധം കനക്കുകയാണ്. കേരളത്തിന്‍റെ വികസനനേട്ടങ്ങളും അടിസ്ഥാനസൗകര്യവികസനവും എണ്ണിപ്പറഞ്ഞ്, യോഗി ആദിത്യനാഥിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. കേരളം സംഘപരിവാറിന് അപ്രാപ്യമായ ഇടമാണ്. അതുകൊണ്ട് കേരളത്തിനെതിരെ ദുഷ്പ്രചാരണം നടത്തുക എന്നത് സംഘപരിവാറിന്‍റെ അജണ്ടയാണ്. യോഗിയുടെ പരാമർശത്തിലൂടെ പുറത്തുവരുന്നതിന്‍റെ തികട്ടൽ എന്നും പിണറായി പ്രസ്താവനയിൽ പറഞ്ഞു.
Read Also: 'കേരളം സംഘിന് അപ്രാപ്യം, ഇത് ദുഷ്പ്രചാരണത്തിന്‍റെ തികട്ടൽ', യോഗിക്കെതിരെ വീണ്ടും പിണറായി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam