'പ്രധാനമന്ത്രി ഞങ്ങളുടെ ജീവിതം മാറ്റിമറിച്ചു'; മോദിക്കായി ക്ഷേത്രം നിര്‍മ്മിക്കാനൊരുങ്ങി മുസ്‍ലിം വനിതകള്‍

By Web TeamFirst Published Oct 11, 2019, 4:24 PM IST
Highlights

ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ നിന്നുള്ള ഒരു സംഘം സ്ത്രീകള്‍ ചേര്‍ന്നാണ് നരേന്ദ്രമോദിക്ക് വേണ്ടി ക്ഷേത്രം നിര്‍മ്മിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.

മുസാഫര്‍ നഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വേണ്ടി മുസ്‍ലിം വനിതകള്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതായി ദ ന്യൂ ഇന്ത്യന്‍ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.  ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ നിന്നുള്ള ഒരു സംഘം സ്ത്രീകള്‍ ചേര്‍ന്നാണ് നരേന്ദ്രമോദിക്ക് വേണ്ടി ക്ഷേത്രം നിര്‍മ്മിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ മുസ്ലീം വനിതകളുടെ ഉന്നമനം ലക്ഷ്യമിട്ട് നരേന്ദ്രമോദി ഏറെ പദ്ധതികള്‍ നടപ്പിലാക്കിയെന്നും മുത്തലാഖ് ബില്ലിലൂടെ രാജ്യത്തെ മുസ്‍ലിം വനിതകളുടെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടായതായും ക്ഷേത്രനിര്‍മ്മിക്കുന്ന വനിതാ സംഘത്തിന് നേതൃത്വം നല്‍കുന്ന റൂബി ഗസ്നി പ്രതികരിച്ചു. 

'രാജ്യത്തെ മുസ്‍ലിം വനിതകള്‍ക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്ത കാര്യങ്ങള്‍ വിലമതിക്കാന്‍ കഴിയാത്തത്രയാണ്. മുത്തലാഖ് ബില്ലിലൂടെ ഞങ്ങളുടെ ജീവിതത്തില്‍ ഒരു വലിയ മാറ്റമാണ് അദ്ദേഹം കൊണ്ടു വന്നത്. ഞങ്ങളുടെ സുഗമമായ ജീവിതത്തിന് വേണ്ടി ഗ്യാസ് കണക്ഷന്‍ നല്‍കി. ഞങ്ങളുടെ ഒപ്പമുള്ള വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി.

ലോകം അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളെ വാഴ്ത്തുകയാണ്. അദ്ദേഹത്തിന്‍റെ സ്വന്തം രാജ്യവും അദ്ദേഹത്തെ ആദരിക്കണമെന്നാണ് ഞങ്ങള്‍ കരുതുന്നത്. ഞങ്ങള്‍ മുസ്‍ലിം സ്ത്രീകള്‍ മോദിക്ക് ഒപ്പമുണ്ട്. അദ്ദേഹത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഞങ്ങളുടെ പിന്തുണയുമുണ്ട്. ഞങ്ങളുടെ കൈവശമുള്ള പണമുപയോഗിച്ചായിരിക്കും അമ്പലത്തിന്‍റെ നിര്‍മ്മാണം. മോദിയെ  മുസ്‍ലിം വിരുദ്ധനായി മുദ്രകുത്താന്‍ പാടില്ലെന്നും സംഘത്തിന്‍റെ നേതാവായ റൂബി ഗസ്നി കൂട്ടിച്ചേര്‍ത്തു. ഇതു സംബന്ധിച്ച ധാരണാപത്രം വ്യാഴാഴ്ച ജില്ലാ മജിസ്ട്രേറ്റിന് കൈമാറിയതായും ന്യൂ ഇന്ത്യന്‍ എക്സ്‍പ്രസ് വാര്‍ത്തയില്‍ പറയുന്നു.
 

click me!