
ബറൂച്ച്: പുതിയ രൂപത്തില്‍ 'അർബൻ നക്‌സലുകൾ' ഗുജറാത്തിൽ പ്രവേശിക്കാൻ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാൽ യുവാക്കളുടെ ജീവിതം നശിപ്പിക്കാൻ ഇത്തരക്കാരെ ഗുജറാത്ത് അനുവദിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ ബറൂച്ചിയില്‍ പറഞ്ഞു.
ഗുജറാത്തിലെ ബറൂച്ച് ജില്ലയിൽ രാജ്യത്തെ ആദ്യത്തെ ബൾക്ക് ഡ്രഗ് പാർക്കിന് തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. "അർബൻ നക്‌സലുകൾ പുതിയ രൂപഭാവങ്ങളോടെ ഗുജറാത്തില്‍ പ്രവേശിക്കാൻ ശ്രമിക്കുകയാണ്. അവർ വേഷവിധാനം മാറ്റി. നിരപരാധികളും ഊർജ്ജസ്വലരുമായ നമ്മുടെ യുവാക്കളെ അവർ വഴിതെറ്റിക്കുന്നു," ആം ആദ്മി പാർട്ടിയെയാണ് പ്രധാനമന്ത്രി മോദി ഇതിലൂടെ പരോക്ഷമായി ഉദ്ദേശിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണങ്ങള്‍ക്ക് ചൂട് പിടിക്കുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'അർബൻ നക്‌സല്‍' പരാമര്‍ശം.
അർബൻ നക്സലുകൾ കാലുകള്‍ക്കിടയില്‍ കിടന്ന് നമ്മുടെ യുവതലമുറയെ നശിപ്പിക്കാൻ നാം അനുവദിക്കില്ല. രാജ്യത്തെ നശിപ്പിക്കാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്ന അർബൻ നക്സലുകൾക്കെതിരെ നമ്മുടെ കുട്ടികൾക്ക് മുന്നറിയിപ്പ് നൽകണം. അവർ വിദേശ ശക്തികളുടെ ഏജന്റുമാരാണ്. ഗുജറാത്ത് അവര്‍ക്ക് കീഴടങ്ങില്ല, ഗുജറാത്ത് ജനത അവരുടെ നാശം ഉറപ്പാക്കും പ്രധാനമന്ത്രി മോദി പറഞ്ഞു.
2014ൽ താൻ പ്രധാനമന്ത്രിയായി ചുമതലയേൽക്കുമ്പോൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ലോകത്ത് പത്താം സ്ഥാനത്തായിരുന്നുവെന്നും ഇപ്പോൾ അഞ്ചാം സ്ഥാനത്തെത്തിയെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ മൊധേരയെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സൗരോർജ്ജ ഗ്രാമമായി പ്രഖ്യാപിച്ചിരുന്നു. ഇന്ന്, മൊധേരയ്ക്കും മെഹ്‌സാനയ്ക്കും വടക്കൻ ഗുജറാത്ത് മുഴുവനും വികസനത്തിന്‍റെ ഒരു പുതിയ ഊർജ്ജം ലഭിച്ചിരുന്നു. വൈദ്യുതി, വെള്ളം മുതൽ റോഡ്, റെയിൽ വരെ. ക്ഷീര, നൈപുണ്യ വികസനം, ആരോഗ്യ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികൾ. ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുകയും തറക്കല്ലിടുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
2019ൽ ബിജെപി തോറ്റ മണ്ഡലങ്ങളിലേക്ക് മോദിയെത്തുന്നു; വമ്പന്‍ മാസ്റ്റര്‍ പ്ലാനുമായി ബിജെപി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam