
ചെന്നൈ: വി കെ ശശികലയുടെ 250 കോടിയുടെ സ്വത്തുക്കൾ കൂടി തമിഴ്നാട് സര്‍ക്കാര്‍ കണ്ടുകെട്ടി. കാഞ്ചീപുരത്ത് 144 ഏക്കർ ഫാം ഹൗസ്, ചെന്നൈ അതിർത്തിയിലെ 14 ഏക്കർ ഭൂമി, മൂന്ന് വസതികൾ എന്നിവയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ബെനാമി കമ്പനികളുടെ പേരിലാണ് സ്വത്തുക്കള്‍ വാങ്ങിയിരുന്നത്. ഇളവരിശിയുടേയും സുധാകരന്റെയും ഉടമസ്ഥതയിലുള്ള കമ്പനികളുടെ പേരിലായിരുന്നു സ്വത്തുകള്‍. ശശികല ചെന്നൈയിൽ എത്തിയതിന് പിന്നാലെയാണ് തമിഴ്നാട് സർക്കാറിന്‍റെ നടപടി. ദിവസങ്ങൾക്ക് മുന്നിൽ ചെന്നൈയിലുള്ള ശശികലയുടെ 100 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു.
ബെംഗ്ലൂരുവിൽ നിന്ന് 21 മണിക്കൂർ നീണ്ട യാത്രയ്ക്ക് ഒടുവിലാണ് ശശികല ചെന്നൈയിലെത്തിയത്. 62 ഇടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി. എംജിആർ വസതിയിലാണ് ശശികല ആദ്യമെത്തിയത്. എംജിആറിന്റെ വസതി സന്ദർശിച്ച ശശികല അദ്ദേഹത്തിന്റെ പ്രതിമയിൽ ഹാരം അണിയിച്ച് പ്രാർത്ഥിച്ച് ശേഷമാണ് ശശികല മടങ്ങിയത്. പ്രവർത്തകരെ എല്ലാം ഉടൻ നേരിട്ടുകാണുമെന്ന് ശശികല പ്രതികരിച്ചു. ഇളവരിശിയുടെ മകളുടെ വസതിയിലാണ് ശശികല താമസിക്കുക. ജയ സമാധിയിലേക്കുള്ള റാലി തൽക്കാലത്തേക്ക് റദ്ദാക്കിയിരിക്കുകയാണ്.
ബെംഗ്ലൂരു മുതല്‍ ചെന്നൈ വരെ നീണ്ട ശക്തിപ്രകടനത്തിന് പിന്നാലെ നിര്‍ണായക ചര്‍ച്ചകള്‍ക്ക് ഒരുങ്ങുകയാണ് ശശികല. അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി എന്ന് അവകാശപ്പെട്ട് പാര്‍ട്ടി യോഗം വിളിക്കാനാണ് നീക്കം. ഇതിന് മുന്നോടിയായി അണ്ണാഡിഎംകെയിലെ കൂടുതല്‍ എംഎല്‍എമാരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു.
സജീവ രാഷ്ട്രീയത്തിലേക്കെന്ന് വ്യക്തമാക്കി യഥാര്‍ത്ഥ അണ്ണാഡിഎംകെ എന്ന് അവകാശപ്പെട്ടാണ് അട്ടിമറി നീക്കം. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെന്ന് വിശേഷിപ്പിച്ചാണ് എംഎല്‍എമാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. 123 പേരില്‍ അറുപത് എംഎല്‍എമാര്‍ പിന്തുണ അറിയിച്ചതായാണ് അവകാശവാദം. ഇളവരിശിയുടെ മകളുടെ വസതിയിലാണ് ശശികല കഴിയുന്നത്. എംഎല്‍എമാരുടെ പിന്തുണ ഉറപ്പിച്ച ശേഷം പാര്‍ട്ടി ആസ്ഥാനവും ജയ സമാധി റാലി നടയും സന്ദര്‍ശിക്കനാണ് തീരുമാനം.
അതിനിടെ, ശശികലയ്ക്ക് യാത്ര ചെയ്യാന്‍ പാര്‍ട്ടി കൊടിവച്ച വാഹനം നല്‍കിയ യുവജനവിഭാഗം സെക്രട്ടറി ഉള്‍പ്പടെ 7 പേരെ അണ്ണാഡിഎംകെയില്‍ നിന്ന് പുറത്താക്കി. അണ്ണാഡിഎംകെയെ വഞ്ചിച്ചവരാണ് ശശികലയ്ക്ക് സഹായം നല്‍കിയവരെന്ന് ഇപിഎസ് ആരോപിച്ചു. വിമത നേതാക്കളെ അനുനയിപ്പിക്കാന്‍ വിശ്വസ്ഥരെ ഇപിഎസ് ചുമതലപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam