
ദില്ലി: യുഎഇ ഭരണാധികാരിയുടെ മരണത്തിൽ അനുശോചനം നേരിട്ട് അറിയിക്കാൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു (Venkaiah Naidu) യുഎഇയിലേക്ക് (UAE) . കേന്ദ്ര സർക്കാരിന്‍റെ പ്രതിനിധിയായി നാളെ അദ്ദേഹം യുഎഇയിൽ എത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവർ യുഎഇ ഭരണാധികാരിയുടെ മരണത്തിൽ അനുശോചനം അറിയിച്ചിരുന്നു. വിദേശകാര്യമന്ത്രി എസ് ജയശങ്കർ ദില്ലിയിലെ യുഎഇ എംബസിയിലെത്തിയാണ് അനുശോചനം അറിയിച്ചത്. ഇന്നലെയാണ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് അന്തരിച്ചത്. മൃതദേഹം ഖബറടക്കി. അബുദാബിയിലെ അല്‍ ബത്തീന്‍ ഖബര്‍സ്ഥാനില്‍ യുഎഇ ഭരണാധികാരികളുടെയും കുടുംബത്തിന്‍റെയും സാന്നിധ്യത്തിലായിരുന്നു ഖബറടക്കം.
യുഎഇയുടെ പുതിയ പ്രസിഡന്‍റും അബുദാബി ഭരണാധികാരിയുമായി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ തെരഞ്ഞെടുത്തു. യുഎഇയുടെ മൂന്നാമത് പ്രസിഡന്‍റും അബുദാബിയുടെ പതിനേഴാമത് ഭരണാധികാരിയുമായി അബുദാബി കിരീടാവകാശിയും യുഎഇ ഉപ സര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ തെരഞ്ഞെടുത്തു. ഇന്നലെ അന്തരിച്ച ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ സഹോദരനും യുഎഇരാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്‍റെ മകനുമാണ് 61കാരനായ ഷെയ്ഖ് മുഹമ്മദ്. ഇന്ത്യടക്കമുള്ള വിദേശ രാജ്യങ്ങളുമായി മികച്ച ബന്ധം പുലര്‍ത്തുന്ന വ്യക്തികൂടിയാണ് പുതിയ ഭരണാധികാരി. യുഎഇയിലെ ഏഴ് എമിറേറ്റുകളിലേയും ഭരണാധിപന്മാര്‍ ഒന്നുചേര്‍ന്നാണ് പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam