സ്യൂട്ട് ഇടുന്നതിനെ ചൊറിഞ്ഞവർക്ക് വിജയ് വക മാസ് മറുപടി! ഒപ്പം വമ്പൻ പ്രഖ്യാപനം, ഇനി തമിഴ് മണ്ണിൽ പോരാട്ടം ഡിഎംകെയും ടിവികെയും തമ്മിൽ മാത്രം

Published : Jun 01, 2026, 09:00 PM IST
TVK Vijay

Synopsis

തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം തിരുച്ചിയിൽ നടന്ന തന്റെ ആദ്യ പൊതുറാലിയിൽ സി. ജോസഫ് വിജയ് രാഷ്ട്രീയ എതിരാളികൾക്കെതിരെ ശക്തമായി പ്രതികരിച്ചു. തന്റെ വസ്ത്രധാരണത്തെക്കുറിച്ചുള്ള വിമർശനങ്ങളെ പ്രതിരോധിച്ച അദ്ദേഹം, ഡിഎംകെയെ രൂക്ഷമായി വിമർശിക്കുകയും തമിഴക വെട്രി കഴകം സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ ശക്തിയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ത്രിച്ചി: തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള തന്‍റെ ആദ്യത്തെ വൻ പൊതുറാലിയെ രാഷ്ട്രീയ എതിരാളികൾക്കെതിരെ ശക്തമായ തിരിച്ചടി നൽകാൻ ഉപയോഗിച്ച് സി. ജോസഫ് വിജയ്. തന്‍റെ വസ്ത്രധാരണത്തെക്കുറിച്ചുള്ള വിമർശനങ്ങൾ തള്ളിയ അദ്ദേഹം, ഡിഎംകെയുടെ രാഷ്ട്രീയ സംസ്‌കാരത്തെ രൂക്ഷമായി വിമർശിക്കുകയും തമിഴക വെട്രി കഴകം സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ ശക്തിയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തിരുച്ചിറപ്പള്ളിയിൽ നടന്ന നന്ദി പ്രകാശന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു വിജയ്.

താൻ കോട്ട് ധരിക്കുന്നതിനെക്കുറിച്ച് ചിലർ രാഷ്ട്രീയമായി ചർച്ച ചെയ്യുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദ്യം ചെയ്തു. വസ്ത്രധാരണം എന്നത് ഭരണത്തിലുള്ളവർക്ക് മാത്രം ലഭിക്കുന്ന പ്രത്യേക പദവിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. താൻ കറുപ്പും വെളുപ്പും നിറങ്ങളിലുള്ള കോട്ടുകൾ മാത്രമാണ് ധരിക്കുന്നതെന്നും എല്ലാ കാര്യങ്ങളിലും കട്ടയ്ക്ക് 'ബ്ലാക്ക് ആൻഡ് വൈറ്റ്' (സുതാര്യത) ആയിരിക്കും തന്‍റെ നിലപാടെന്ന് കാണിക്കാനാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭാ തെരഞ്ഞെടുപ്പിലെ ടിവികെയുടെ ചരിത്ര വിജയത്തിന് ശേഷം വോട്ടർമാർക്ക് നന്ദി പറയാൻ സംഘടിപ്പിച്ച റാലിയിലായിരുന്നു നടൻ കൂടിയായിരുന്നു മുഖ്യമന്ത്രിയുടെ മാസ് ഡയലോഗുകൾ.

മുൻ തമിഴ്‌നാട് മുഖ്യമന്ത്രി എം ജി രാമചന്ദ്രനുമായുള്ള (എംജിആർ) താരതമ്യങ്ങളോടും മുഖ്യമന്ത്രി പ്രതികരിച്ചു. ആദ്യ തെരഞ്ഞെടുപ്പിൽ എംജിആറിന് പോലും ലഭിക്കാത്ത അത്രയും വലിയ വോട്ട് വിഹിതമാണ് ജനങ്ങൾ ടിവികെയ്ക്ക് നൽകിയതെന്ന് ചൂണ്ടിക്കാണിച്ച വിജയ്, താൻ തന്നെ ഒരിക്കലും എംജിആറുമായി താരതമ്യം ചെയ്യുന്നില്ലെന്ന് വ്യക്തമാക്കി. എംജിആർ എപ്പോഴും എംജിആർ തന്നെയാണെന്നും എന്നാൽ താൻ എംജിആറും അണ്ണായും പെരിയാറും കാണിച്ചുതന്ന വഴിയിലൂടെ ജനങ്ങൾക്കായി ജോലി ചെയ്യാൻ വന്ന നിങ്ങളുടെ സ്വന്തം വിജയ് ആണെന്നും അദ്ദേഹം പറഞ്ഞു. പെരമ്പലൂർ മണ്ഡലം നിലനിർത്തിയെങ്കിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലെ ജനങ്ങളും തന്റെ ഹൃദയത്തോട് ചേർന്നുള്ളവരാണെന്ന് സെന്റ് ജോസഫ്സ് കോളേജ് ഗ്രൗണ്ടിൽ തടിച്ചുകൂടിയ പതിനായിരങ്ങളെ സാക്ഷിനിർത്തി അദ്ദേഹം ഓർമ്മിപ്പിച്ചു.

അധികാരമേറ്റ് ഏതാനും ആഴ്ചകൾ മാത്രമായിട്ടും തന്നെ നിരന്തരം വിമർശിക്കുന്ന ഡിഎംകെയ്ക്കെതിരെ അദ്ദേഹം കടുത്ത ഭാഷയിലാണ് സംസാരിച്ചത്. ആറ് മാസത്തേക്ക് മിണ്ടാതിരിക്കുമെന്ന് പറഞ്ഞവർക്ക് ആറ് ദിവസം പോലും തികച്ചു മിണ്ടാതിരിക്കാൻ കഴിഞ്ഞില്ലെന്ന് വിജയ് പരിഹസിച്ചു. വർഷങ്ങളായി മാറിമാറി വന്ന് ജനങ്ങളെ പറ്റിച്ച രണ്ട് ശക്തികളെ തള്ളിക്കളഞ്ഞ് ജനങ്ങൾ അവരുടെ അണ്ണനായും അനിയനായും കാണുന്ന വിജയിയെ തിരഞ്ഞെടുത്തു. താൻ സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയല്ല, മറിച്ച് ജനങ്ങളുടെ ഒന്നാമത്തെ സേവകനാണെന്നും വിജയ് വ്യക്തമാക്കി. പ്രതിപക്ഷത്തിന്‍റെ കുതിരക്കച്ചവട ആരോപണങ്ങളെ തള്ളിയ അദ്ദേഹം തമിഴ്‌നാട്ടിൽ ഇനി ഡിഎംകെയും ടിവികെയും തമ്മിൽ മാത്രമാണ് പോരാട്ടമെന്നും അതിനിടയിൽ മറ്റൊരു രാഷ്ട്രീയ ശക്തിക്കും സ്ഥാനമില്ലെന്നും എഐഡിഎംകെയുടെ പേരെടുത്ത് പറയാതെ പ്രഖ്യാപിച്ചു.

ജാതി, മതം, വോട്ടിനായി പണം നൽകുന്ന രാഷ്ട്രീയം എന്നിവയുടെയെല്ലാം മതിലുകൾ തകർത്താണ് ടിവികെ അധികാരത്തിൽ വന്നതെന്നും മതേതരത്വത്തിലും തമിഴ്‌നാടിന്‍റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും തന്‍റെ സർക്കാർ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും വിജയ് ഉറപ്പുനൽകി. വരാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ജനങ്ങളുടെ പൂർണ്ണ പിന്തുണ തനിക്കുണ്ടാകുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. ഏപ്രിൽ 23-ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി മെയ് 10-ന് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള വിജയ്‍യുടെ ആദ്യത്തെ വലിയ രാഷ്ട്രീയ ശക്തിപ്രകടനമായിരുന്നു ഈ റാലി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തെക്കേ ഇന്ത്യയിലെ ബിജെപിയുടെ ഏറ്റവും വലിയ ക്രൗഡ് പുള്ളർ പാർട്ടിക്ക് പുറത്തേക്കോ?, കെ അണ്ണാമലൈ പാർട്ടി വിടുമെന്ന സൂചനകൾ ശക്തം
പുതിയ പാർട്ടി രൂപീകരണം? അഭ്യൂഹങ്ങളോട് പ്രതികരിച്ച് ബിജെപി നേതാവ് കെ അണ്ണാമലൈ; 'രണ്ടു ദിവസത്തിനകം സംസാരിക്കാം'