
ദില്ലി: തനിക്ക് നേരെയുണ്ടായ വധഭീഷണിയിൽ പ്രതികരിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. അത്ര എളുപ്പത്തിൽ പോകുന്നില്ലെന്നായിരുന്നു ഒവൈസിയുടെ പ്രതികരണം. സമാജ് വാദി പാർട്ടിയുടെ മുൻ എംഎൽഎയായിരുന്ന മുഖ്താർ അൻസാരിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചതിന് ശേഷമായിരുന്നു അസദുദ്ദീൻ ഒവൈസിക്ക് നേരെ വധഭീഷണിയുണ്ടായത്.
ഞാൻ അത്ര എളുപ്പത്തിൽ പോകാൻ ഉദ്ദേശിക്കുന്നില്ല. രാജ്യത്ത് സൃഷ്ടിച്ച അന്തരീക്ഷം അവർക്ക് അത്തരം കാര്യങ്ങൾ പറയാൻ ശക്തി നൽകുകയാണെന്നും ഒവൈസി പറഞ്ഞു. വിധിയുള്ളിടത്തോളം ഞങ്ങൾ ജീവിക്കും, ആരും ഇവിടെ എന്നേക്കുമായി ജീവിക്കില്ല. ചിലർ പരസ്യമായി ഇത്തരം ഭീഷണികൾ ഉന്നയിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ അത് നിരീക്ഷിക്കുകയും നടപടി എടുക്കുകയും ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും ഒവൈസി പറഞ്ഞു. അതേസമയം, കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഗിരിരാജ് സിംഗ് സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തി. ഒവൈസിയെ എല്ലാവർക്കും ഭയമാണെന്നും ഭീഷണി ആരോപണം ഒരു രാഷ്ട്രീയ നാടകം മാത്രമാണെന്നും മന്ത്രി പ്രതികരിച്ചു.
ഏപ്രിൽ 1 നാണ് ഒവൈസി ഉത്തർപ്രദേശിലെ ഗാസിപൂരിലുള്ള മുഖ്താർ അൻസാരിയുടെ വസതി സന്ദർശിച്ചത്. ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെയായിരുന്നു മുക്താർ അൻസാരിയുടെ മരണം സംഭവിച്ചത്. ഗാസിപൂരിലെ മുഹമ്മദാബാദ് കാളിബാഗ് ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. അൻസാരിയുടെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ ദൂരമുള്ള ശ്മശാനത്തിൽ മതാചാര പ്രകാരമായിരുന്നു ചടങ്ങുകൾ. സമാജ് വാദി പാർട്ടി മുൻ എംഎൽഎയായിരുന്നു മുക്താർ അൻസാരി. നിരവധി ക്രമിനൽ കേസുകളിൽ പ്രതിയായിരുന്നു അൻസാരി. വ്യാജ തോക്ക് ലൈസൻസ് കേസിൽ ജീവപര്യന്തം തടവിൽ കഴിയവേയാണ് അന്ത്യം. ഈ മാസമാണ് കേസിൽ മുക്താർ അൻസാരിയെ വാരാണസി കോടതി ശിക്ഷിച്ചത്.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam