
ദില്ലി: റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിന്റെ ഇന്ത്യ സന്ദർശനം വൻ വിജയമെന്ന് കേന്ദ്ര സർക്കാർ. എന്നും ഓർമ്മിക്കപ്പെടുന്ന സന്ദർശനമാവും ഇതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇതിനിടെ രാഷ്ട്രപതി പ്രസിഡന്റ് പുടിന് ഒരുക്കിയ വിരുന്നിൽ പങ്കെടുത്തതിന് ശശി തരൂരിനെതിരെ ചില കോൺഗ്രസ് നേതാക്കൾ വിമർശനം കടുപ്പിക്കുകയാണ്.
വിദേശകാര്യമന്ത്രി എസ് ജയശങ്കർ എത്തിയാണ് ഇന്നലെ രാത്രി പതിനൊന്നിന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെ യാത്രയാക്കിയത്. വലിയ വിജയമായ സന്ദർശനം എന്നാണ് വിദേശകാര്യവക്താവ് രൺധീർ ജയ്സ്വാൾ കുറിച്ചത്. വ്യാപാരം ഇരട്ടിയാക്കാനും 2030 വരേയ്ക്കുള്ള സാമ്പത്തിക സഹകരണ പദ്ധതി തയ്യാറാക്കാനായതും നേട്ടമെന്ന് സർക്കാർ കരുതുന്നു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറഞ്ഞെങ്കിലും ഇത് നിറുത്തിവയ്ക്കില്ല എന്ന സൂചനയാണ് ഇന്ത്യ റഷ്യ സംയുക്ത പ്രസ്താവന നൽകുന്നത്. എണ്ണ ഇറക്കുമതി കുറയുമ്പോഴും കൂടുതൽ രാസവളം അടക്കം വാങ്ങാനുള്ള കരാറിൽ ഇന്ത്യ ഒപ്പു വച്ചു. ഖനനം അടക്കമുള്ള മേഖലകളിൽ റഷ്യയിലേക്ക് ഇന്ത്യയിൽ നിന്നുള്ള വിദഗ്ധർക്കും തൊഴിലാളികൾക്കും പോകാൻ സഹായകരമാകുന്ന കരാറും ഇന്നലെ ഒപ്പു വച്ചിരുന്നു. പാശ്ചാത്യ മാധ്യമങ്ങളും ഏറെ പ്രാധാന്യത്തോടെയാണ് പുടിന്റെ ഇന്ത്യ സന്ദർശനം റിപ്പോർട്ട് ചെയ്തത്.
ഇന്നലെ രാഷ്ട്രപതി ഒരുക്കിയ വിരുന്നിൽ കോൺഗ്രസ് എംപി ശശി തരൂരിന് മാത്രമാണ് പ്രതിപക്ഷത്ത് നിന്ന് ക്ഷണം നൽകിയത്. രാഹുൽ ഗാന്ധിയേയും മല്ലികാർജ്ജുൻ ഖർഗയേയും ക്ഷണിക്കാത്ത വിരുന്നിലേക്ക് തരൂർ പോയതിലുള്ള അതൃപതി പവൻ ഖേര അടക്കമുള്ള നേതാക്കൾ പരസ്യമാക്കി. താനായിരുന്നെങ്കിൽ പോകില്ലായിരുന്നു എന്ന് പവൻ ഖേര പറഞ്ഞു. എന്തുകൊണ്ട് തരൂരിനോട് മാത്രം ബിജെപി താല്പര്യം കാണിക്കുന്നു എന്ന് കോൺഗ്രസ് നേതാവ് ഉദിത് രാജ് ചോദിച്ചു.
വിദേശകാര്യ രംഗതത് അറിവുള്ളവരെ വിളിക്കുന്നതിന് എന്തിന് കോൺഗ്രസ് നേതാക്കൾ അസ്വസ്ഥരാകുന്നു എന്ന് ബിജെപി ചോദിച്ചു. വിദേശകാര്യ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷനെ വിരുന്നിന് വിളിക്കുന്ന പതിവ് സർക്കാർ വീണ്ടും തുടങ്ങിയതിൽ സന്തോഷമുണ്ടെന്നാണ് തരൂരിന്റെ പ്രതികരണം. വിരുന്നിനിടെയും തിരുവനന്തപുരത്തെ ബ്രഹ്മോസ് കേന്ദ്രത്തിന്റെ വികസനത്തെക്കുറിച്ചാണ് താൻ ഉദ്യോഗസ്ഥരോട് സംസാരിച്ചതെന്നും തരൂർ വിശദീകരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam