
ബെംഗളൂരു: കർണാടകയിലെ ബെലഗാവിയിൽ ഇൻഷുറൻസ് തുകയായ രണ്ട് കോടി രൂപ തട്ടിയെടുക്കാൻ ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തി. ആൺ സുഹൃത്തിന്‍റെയും ആശുപത്രി ജീവനക്കാരന്‍റെയും സഹായത്തോടെയായിരുന്നു കൊലപാതകം. ബെലഗാവി യമക്കനമാറാഡിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചെന്ന് കരുതിയിരുന്ന മുൻ സൈനികൻ സന്ദീപ് മഞ്ചാരഗിയെ കൊലപ്പെടുത്തി എന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
ഹുക്കേരിയിൽ നിന്ന് മടങ്ങവേ സന്ദീപിന് വാഹനാപകടത്തിൽ പരിക്കേറ്റിരുന്നു. സന്ദീപിന് നിസാര പരിക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ ഭാര്യ സുമയും അവരുടെ സുഹൃത്ത് ദോംബാർ എന്നയാളും ചേർന്ന് സന്ദീപിനെ ആസൂത്രിതമായി കൊലപ്പെടുത്തി എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഗാട്ടപ്രഭയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സന്ദീപിന്, ഡിസ്ചാർജ് ചെയ്യുന്നതിന് തൊട്ടുമുൻപ് അവിടത്തെ ജീവനക്കാരനെ സ്വാധീനിച്ച് സുമയും കൂട്ടുകാരനും വിഷം നൽകിയെന്നാണ് പൊലീസ് കണ്ടെത്തൽ. വീട്ടിലെത്തി വൈകാതെ സന്ദീപ് മരിച്ചു. ഇത് ഹൃദയാഘാതത്തെ തുടർന്നാണെന്നാണ് സുമ എല്ലാവരെയും വിശ്വസിപ്പിച്ചത്. സംസ്കാരവും നടത്തി.
എന്നാൽ അപ്രതീക്ഷിത മരണത്തിൽ സംശയം തോന്നിയ ചിലർ പൊലീസിൽ വിവരമറിയിച്ചതോടെയാണ് വിശദമായ അന്വേഷണം നടന്നത്. റീ പോസ്റ്റ് മോർട്ടത്തിൽ വിഷം ഉള്ളിൽ ചെന്നതായി കണ്ടെത്തി. ഇതോടെയാണ് ഭാര്യയിലേക്ക് സംശയം നീണ്ടത്. ആശുപത്രി ജീവനക്കാരനെ ചോദ്യം ചെയ്തതോടെ ആസൂത്രിത കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. ഇതോടെയാണ് പൊലീസ് സുമ, ആൺ സുഹൃത്ത് ദോംബാർ, ആശുപത്രി ജീവനക്കാരൻ എന്നിവരെ അറസ്റ്റ് ചെയ്തത്. ഭർത്താവിന്റെ മരണ ശേഷം സംശയം ഉണ്ടാവാതിരിക്കാൻ ബുദ്ധിപരമായാണ് സുമ നീങ്ങിയിരുന്നത്. സന്ദീപിന്റെ പേരിലുള്ള രണ്ട് കോടി രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കുകയായിരുന്നു ഇവരുടെ ഉദ്ദേശ്യമെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളെ കോടതിയിൽ ഹാജരാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam