
മേഘമല: തമിഴ്നാട് മേഘമലയിലെ ജനവാസ മേഖലയിലേക്ക് വീണ്ടുമെത്തി അരിക്കൊമ്പന്‍. ചിന്നമന്നൂർ നിന്നും മേഘമലക്ക് പോകുന്ന വഴിയിലാണ് അരിക്കൊമ്പന്‍ ഇറങ്ങിയത്. ഇന്നലെ രാത്രിയിലാണ് അരിക്കൊമ്പൻ വഴിയിൽ ഇറങ്ങിയത്. എന്നാല്‍ രാത്രി തന്നെ അരിക്കൊമ്പന്‍ തിരികെ കാട്ടിലേക്ക് മടങ്ങി. നിലവിൽ വനത്തിനുള്ളിൽ ആണുള്ളതെന്നാണ് വനം വകുപ്പ് വിശദമാക്കുന്നത്. ചിന്നക്കനാലില്‍ സ്ഥിരം ശല്യക്കാരനായിരുന്ന അരിക്കൊമ്പനെ ഏപ്രില്‍ അവസാനത്തോടെയാണ് മയക്കുവെടി വച്ച് പിടികൂടി പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് തുറന്ന് വിട്ടത്.
റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷമായിരുന്നു അരിക്കൊമ്പനെ പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്ന് വിട്ടത്. ആനയ്ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു വനം വകുപ്പിന്‍റെ നടപടി. മംഗളാദേവി ക്ഷേത്രത്തിനു സമീപം മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉൾക്കാട്ടിലാണ് ആനയെ തുറന്നു വിട്ടത്. തുറന്ന് വിട്ടതിന് പിന്നാലെ അരിക്കൊമ്പന്‍റെ സിഗ്നല്‍ ലഭിക്കാതെ വന്നത് വനംവകുപ്പിന് ആശങ്കയായിരുന്നു. മേഘമലയില്‍ നിന്നുള്ള തമിഴ്നാട് വനംവകുപ്പിന്‍റെ ഒരു സംഘം ഉള്‍കാട്ടിലെത്തി അരിക്കൊമ്പനെ കണ്ടിരുന്നു.
അതിനിടെ കേരളം റേഡിയോ കോളര്‍ വിവരങ്ങൾ കൈമാറുന്നില്ലെന്ന് പരാതി തമിഴ്നാട് ഉദ്യോഗസ്ഥര്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ കേരള തമിഴ്നാട് അതിര്‍ത്തിയില്‍ വീടിന്‍റെ കതക് തകര്‍ത്ത് കാട്ടാന അരി തിന്നത് അരിക്കൊമ്പനാണോയെന്ന് സംശയം ഉയര്‍ന്നിരുന്നു. മേഘമലയ്ക്ക് സമീപമുള്ള ഇരവങ്കലാർ എസ്റ്റേറ്റിലെ ലയത്തിന്റെ കതക് ആണ് ആന തകർത്തത്. കറുപ്പുസ്വാമി എന്ന തൊഴിലാളിയുടെ ലയമാണ് തകർത്തത്.
കേരളത്തില്‍ ആളുകളെ കൊന്നിട്ടുള്ള പശ്ചാത്തലമുള്ള അരിക്കൊമ്പനെക്കുറിച്ച് തേനി കളക്ടര്‍ ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. മേഘമല ഭാഗത്ത് അരിക്കൊമ്പനെ കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ഇത്. തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പന്‍റെ സഞ്ചാരം നിരന്തമായി വിലയിരുത്തുന്നുണ്ട്. അരിക്കൊമ്പന്‍ തമിഴ്നാട്ടിലും ശല്യക്കാരനാവാതിരിക്കാനുള്ള നിരവധി മുന്‍കരുതല്‍ മാര്‍ഗങ്ങളും മേഖലയില്‍ അവലംബിച്ചിട്ടുണ്ട്. രണ്ട് ദിവസം മുന്‍പ് സൌത്ത് പളനി ചെക്ക് പോസ്റ്റ് വിനോദ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത് വിലക്ക പ്രഖ്യാപിച്ചിട്ടുണ്ട്. തേ്‍പളനി ചെക്ക് പോസ്റ്റ് ഭാഗത്ത് 20ഓളം പൊലീസുകാരെയും മേഘമല ഭാഗത്ത് 20 പൊലീസുകാരേയും ഇതിനോടകം തമിഴ്നാട് വിന്യസിച്ചിട്ടുണ്ട്. ഗൂഡല്ലൂര്‍, കമ്പം, ചിന്നമനൂര്‍ വനപാലകരുടെ നേതൃത്വത്തില്‍ മൂന്ന് സംഘമായാണ് അരിക്കൊമ്പന്‍റെ നീക്കങ്ങള്‍ രാത്രിയും പകലും തമിഴ്നാട് നിരീക്ഷിക്കുന്നത്.
അരിക്കൊമ്പൻ പെരിയാർ ടൈഗർ റിസർവ് ഭാഗത്തേക്ക് സഞ്ചരിക്കുന്നു, സിഗ്നൽ ലഭിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam