അന്താരാഷ്ട്ര വിമാന സര്‍വീസ് ഉടന്‍ തുടങ്ങാനാകുമെന്ന് കേന്ദ്രം

By Web TeamFirst Published May 23, 2020, 6:08 PM IST
Highlights

വിമാനയാത്രയില്‍ ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കില്ലെന്ന നിലപാട് വ്യോമയാനമന്ത്രി തിരുത്തി. സംസ്ഥാനങ്ങളുടെ സമ്മതമുണ്ടെങ്കിലേ ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങാവൂയെന്ന പ്രതിപക്ഷ നിര്‍ദേശം കേന്ദ്രം തള്ളി.
 

ദില്ലി: അന്താരാഷ്ട്ര വിമാന സര്‍വീസ് അടുത്തമാസം തുടങ്ങിയേക്കുമെന്ന സൂചന നല്‍കി വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി. ഓഗസ്റ്റിന് മുമ്പ് അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കാനാണ് ആലോചിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ആഭ്യന്തര വിമാന സര്‍വീസുകള്‍ തിങ്കളാഴ്ചയോടെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 35 നഗരങ്ങളില്‍നിന്ന്  ആഭ്യന്തര സര്‍വീസ് ആരംഭിക്കും. വിമാനയാത്രയില്‍ ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കില്ലെന്ന നിലപാട് വ്യോമയാനമന്ത്രി തിരുത്തി. സംസ്ഥാനങ്ങളുടെ സമ്മതമുണ്ടെങ്കിലേ ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങാവൂയെന്ന പ്രതിപക്ഷ നിര്‍ദേശം കേന്ദ്രം തള്ളി. 

ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസത്തോടെ സര്‍വീസ് തുടങ്ങാനായിരുന്നു കേന്ദ്രത്തിന്റെ  നീക്കം. എന്നാല്‍ സ്ഥിതി മെച്ചപ്പെട്ടാല്‍ അത്രയും കാത്തിരിക്കേണ്ട ആവശ്യമില്ലെന്ന് പൊതുജനങ്ങളുമായി നടത്തിയ ഓണ്‍ലൈന്‍ സംഭാഷണത്തില്‍ ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കി. എന്തിന് ഓഗസ്റ്റ് സെപ്റ്റംബര്‍ വരെ കാത്തിരിക്കണം. സാഹചര്യം മെച്ചപ്പെട്ടാല്‍ ജൂണ്‍ പകുതിയോടെ അല്ലെങ്കില്‍ അവസാനത്തോടെ സര്‍വീസ് തുടങ്ങാം.

ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കില്ലെന്നായിരുന്നു മുന്‍ നിലപാട്. എന്നാല്‍ ക്വാറന്റീനുമായി ബന്ധപ്പട്ടുയര്‍ന്ന ചോദ്യത്തില്‍ മന്ത്രി നിലപാട് തിരുത്തി. ആരോഗ്യസേതുവില്‍   ചുവന്ന സിഗ്‌നല്‍ ഉണ്ടെങ്കില്‍ വിമാനയാത്രക്കനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. പച്ച സിഗ്‌നല്‍ കാണിക്കുന്നവര്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതിന്റെ ആവശ്യമില്ലെന്ന് കേരലം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളുടെ നിലപാടിലുള്ള പ്രതികരണമായി മന്ത്രി ആവര്‍ത്തിച്ചു. വിമാനയാത്രക്ക് ആരോഗ്യസേതു വേണമെന്ന്  ആഭ്യന്തരമന്ത്രാലയം നിലപാടെടുത്തിരുന്നു. മുതിര്‍ന്നപൗരന്മാരുടെ യാത്ര ഒഴിവാക്കണമെന്നായിരുന്നു ആദ്യ നിലപാട്.

എന്നാല്‍ അസുഖമില്ലെങ്കില്‍ യാത്രയാകാമെന്ന് ഹര്‍ദീപ് സിംഗ് പുരി പിന്നീട് പറഞ്ഞു. അതേ സമയം സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശം തള്ളി തിങ്കളാഴ്ച ആഭ്യന്തര സര്‍വ്വീസ് തുടങ്ങുന്നതില്‍ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. മഹാരാഷ്ട്രയും തമിഴ്‌നാടുമാണ് എതിര്‍പ്പറിയിച്ചിരുന്നത്. എന്നാല്‍ ചില സംസ്ഥാനങ്ങളെ മാത്രമായി ഒഴിവാക്കാനാവില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
 

click me!