
അഗര്‍ത്തല: വനിതാ കമ്മീഷന് മുന്നില്‍ വരുന്ന കേസുകള്‍ പല തരത്തിലുള്ളവയാണ്. മാനസികവും ശാരീരികവുമായ പീഡനങ്ങളും അവഹേളനങ്ങളും സ്ത്രീകള്‍ കമ്മീഷന് മുന്നില്‍ പരാതിപ്പെടാറുണ്ട്. എന്നാല്‍ ത്രിപുരയിലെ ഒരു യുവതി നല്‍കിയ പരാതിയും അതിന് ഭര്‍ത്താവ് നല്‍കിയ വിശദീകരണവും കേട്ട് അന്തംവിട്ടിരിക്കുകയാണ് വനിതാ കമ്മീഷന്‍.
കിടപ്പുമുറിയില്‍ ഭര്‍ത്താവ് ക്യാമറ സ്ഥാപിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. വിഷയത്തില്‍ ഗൗരവമായി ഇടപെട്ട കമ്മീഷന്‍ ഭര്‍ത്താവിനെ വിളിച്ചുവരുത്തി. സ്വന്തം സുരക്ഷയ്ക്ക് വേണ്ടിയാണ് ക്യാമറ വച്ചതെന്നായിരുന്നു അയാള്‍ നല്‍കിയ മറുപടി. കിടപ്പുമുറിയില്‍ ക്യാമറയുണ്ടെങ്കിലും രണ്ടുപേരും രണ്ട് കട്ടിലിലാണ് കിടക്കുന്നതെന്നും താന്‍ കിടക്കുന്ന ഭാഗം മാത്രമാണ് ക്യാമറ ഫോക്കസ് ചെയ്യുന്നതെന്നും ഇയാള്‍ വിശദീകരിച്ചു.
സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചെന്നും പണം നല്‍കിയിട്ടും മാനസിക പീഡനം തുടരുകയാണെന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്. ഭര്‍ത്താവ് മറ്റൊരു യുവതിയുമായി അവിഹിത ബന്ധം പുലര്‍ത്തുന്നതായും യുവതി ഈ സംഭവം താന്‍ അറിഞ്ഞ ശേഷമാണ് കിടപ്പുമുറിയില്‍ ക്യാമറ വച്ചതെന്നും യുവതി ആരോപിക്കുന്നു.
ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളിലാണ് കമ്മീഷന്‍ കേസെടുത്തിരിക്കുന്നത്. കിടപ്പുമുറിക്ക് പുറമെ വീടിലേക്ക് കയറുന്നതും ഇറങ്ങുന്നതും അടക്കമുള്ള എല്ലായിടത്തും ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്നും ഇതിന്‍റെ മോണിറ്റര്‍ ഭര്‍ത്താവിന്‍റെ അമ്മയുടെമുറിയിലാണെന്നും യുവതി പറയുന്നു.
അതേസമയം ആരോപണങ്ങളെല്ലാം യുവാവ് നിഷേധിച്ചു. ഭാര്യയുടെ പെരുമാറ്റത്തില്‍ സംശയമുണ്ടെന്നും തന്‍റെ നിരപരാധിത്വം തെളിയിക്കാനാണ് ക്യാമറ വച്ചതെന്നും ഇയാള് വാദിച്ചു. രണ്ടുപേരുടെയും വാദങ്ങള്‍ കേട്ട ശേഷം പിരിയുന്നത് സംബന്ധിച്ച് പുന:പരിശോധിക്കാന്‍ പരാതിക്കാരി രത്ന പൊദ്ദറിനും ഭര്‍ത്താവ് ചന്ദന്‍ കാന്തി ധറിനും 45ദിവസത്തെ സമയം അനുവദിച്ചിരിക്കുകയാണ് വനിതാ കമ്മീഷന്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam