
ഈറോഡ്: കാട്ടാന വഴി തടഞ്ഞതിനെ തുടർന്ന് 24കാരിയായ ആദിവാസി യുവതി ആംബുലൻസിൽ കുഞ്ഞിന് ജന്മം നൽകി. തമിഴ്നാട്ടിലെ ഈറോഡിലാണ് സംഭവം. വ്യാഴാഴ്ച യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ കൊണ്ടുപോകുകയായിരുന്നു. എന്നാൽ കാടിറങ്ങിയ ആന റോഡിന് നടുവിൽ നിന്നതിനാൽ ആംബുലൻസിന് മുന്നോട്ടുപോകാനായില്ല. ആംബുലൻസ് ഡ്രൈവർ വാഹനം നിർത്തി അരമണിക്കൂറിലേറെ കാത്തിരുന്നെങ്കിലും ആന റോഡിൽ നിന്ന് അനങ്ങിയില്ല.
ഇതിനിടെ യുവതിക്ക് വേദന കടുത്തു. ആംബുലൻസിലെ മെഡിക്കൽ സംഘത്തിന്റെ സഹായത്തോടെ യുവതി ആൺകുഞ്ഞിനെ പ്രസവിച്ചു. പിന്നീട് ആന റോഡിൽ നിന്ന് മാറിയ ഉടനെ ആരോഗ്യ ഉദ്യോഗസ്ഥർ സ്ത്രീയെയും കുഞ്ഞിനെയും ഗ്രാമീണ ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ പറഞ്ഞു.
സലാലയില്‍ പ്രവാസി മലയാളിയുടെ കൊലപാതകം; ഒമാന്‍ പൗരന്‍ അറസ്റ്റില്‍
മസ്‍കത്ത്: സലാലയില്‍ പ്രവാസി മലയാളിയെ കൊലപ്പെടുത്തിയ കേസില്‍ ഒമാന്‍ പൗരന്‍ അറസ്റ്റില്‍. കോഴിക്കോട് പേരാമ്പ്ര, ചെറുവണ്ണൂര്‍ സ്വദേശി നിട്ടംതറമ്മല്‍ മൊയ്‍തീനെ (56) കൊലപ്പെടുത്തിയ കേസിലാണ് ഒമാന്‍ പൗരനെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. ഇന്നലെയാണ് വെടിയേറ്റ് മരിച്ച നിലയില്‍ മെയ്തീനെ കണ്ടെത്തിയത്. സലാലയിലെ സാദായിലുള്ള ഖദീജ പള്ളിയില്‍ വെച്ച് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു തോക്കും കണ്ടെത്തിയിരുന്നു.
സംഭവത്തെ തുടര്‍ന്ന് പള്ളിയില്‍ നമസ്‍കാരവും നിര്‍ത്തിവെച്ചിരുന്നു. ഇന്നലെ രാവിലെ പത്തിനും പതിനൊന്നിനും ഇടയ്ക്ക് പള്ളിയില്‍ എത്തിയതായിരുന്നു മൊയ്തീന്‍. അല്‍പ സമയത്തിന് ശേഷം ഇവിടെ എത്തിയ മറ്റൊരാളാണ് അദ്ദേഹത്തെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മുപ്പതു വര്‍ഷമായി സലാലയില്‍ പ്രവാസിയായിരുന്ന അദ്ദേഹം ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ആയിശ. മക്കള്‍: നാസര്‍, ബുഷ്‌റ, അഫ്‌സത്ത്. മരുമക്കള്‍: സലാം കക്കറമുക്ക്, ഷംസുദ്ദീന്‍ കക്കറമുക്ക്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam