
ലഖ്നൌ: ഭർത്താവിനെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ ശേഷം കഷ്ണങ്ങളാക്കി കനാലിൽ എറിഞ്ഞ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലി പിലിഭിത്തിൽ ആണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഗജ്‌റൗള മേഖലയിലെ ശിവനഗർ സ്വദേശിയായ 55 കാരനായ രാം പാലിനെയാണ് ഭാര്യ ദുലാരോ ദേവി കൊലപ്പെടുത്തിയത്. ഭർത്താവിനെ കട്ടിലിൽ കെട്ടിയിട്ട ശേഷം മഴു ഉപയോഗിച്ച് അഞ്ച് കഷ്ണങ്ങളാക്കി വെട്ടി നുറുക്കിയ ശേഷം കനാലിൽ തള്ളുകയായിരുന്നു.
ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം സമീപത്ത് താമസിച്ചിരുന്ന മകൻ സൺ പാലാണ് പിതാവ് രാംപാലിനെ കാണാനില്ലെന്ന് ആദ്യം അറിയിച്ചത്. തുടർന്ന് വീട്ടുകാരും നാട്ടുകാരും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. രാം പാലിന്റെ ഭാര്യ ദുലാരോ ദേവി കുറച്ചു ദിവസങ്ങളായി ഭർത്താവിന്റെ സുഹൃത്തിനൊപ്പമാണ് താമസിച്ചിരുന്നത്. ഒരു മാസം മുമ്പാണ് ദുലാരോ ദേവി ഗ്രാമത്തിൽ തിരിച്ചെത്തിയത്. ഭാര്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിതോടെ പൊലീസ് ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ ദുലാരോ ദേവി താനാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്ന് കുറ്റസമ്മതം നടത്തി. കഴിഞ്ഞ ഞായറാഴ്ച രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന രാംപാലിനെ കൊലപ്പെടുത്തിയതായി ഭാര്യ പൊലീസിനോട് പറഞ്ഞു.
പുതപ്പും കയറും ഉപയോഗിച്ച് രാപാലിനെ കട്ടിലിൽ കെട്ടിയിട്ടു. പിന്നീട് വീട്ടിലുണ്ടായിരുന്ന മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി. മഴു ഉപയോഗിച്ച് തന്നെ ശരീരഭാഗം വെട്ടിമുറിച്ച് കഷ്ണങ്ങളാക്കി സമീപത്തെ കനാലിലേക്ക് വലിച്ചെറിഞ്ഞതായും യുവതി പൊലീസിനോട് പറഞ്ഞു. കനാലിൽ നിന്നും രാംപാലിന്റെ ശരീരഭാഗങ്ങൾ വീണ്ടെടുക്കാൻ മുങ്ങൽ വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അതിനിടെ, മരിച്ചയാളുടെ രക്തം പുരണ്ട വസ്ത്രങ്ങളും മെത്തയും കനാലിൽ കണ്ടെത്തിയിട്ടുണ്ട്. ഭാര്യയെ വിശദമായ ചോദ്യം ചെയ്യുകയാണെന്നും കൊലപാതകത്തിന് മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam