
മുംബൈ: സ്വയംപ്രഖ്യാപിത ആൾദൈവത്തിന്റെ വാക്ക് വിശ്വസിച്ച് നിധി കിട്ടാൻ വേണ്ടി 50 ദിവസം ഭാര്യയെ പട്ടിണിക്കിട്ടയാൾ പിടിയിലായി. മഹാരാഷ്ട്രയിലെ ചന്ദ്രപുർ ജില്ലയിൽ, കഴിഞ്ഞ വർഷം ആഗസ്റ്റ്-സെപ്‌റ്റംബർ മാസങ്ങളിൽ നടന്ന ക്രൂരതയുടെ പേരിൽ, ഒരു സ്വയംപ്രഖ്യാപിത ആൾദൈവവും പിടിയിലായിട്ടുണ്ട്.
യുവാവിന്റെ വിവാഹത്തിന് ശേഷം ഭാര്യയെ പട്ടിണിക്കിടുകയും ചില പൂജകൾ നിർവഹിക്കുകയും ചെയ്താൽ നിധി കിട്ടുമെന്ന് ആൾദൈവമാണ് പ്രതിയോടും കുടുംബത്തോടും പറഞ്ഞത്. 2018 ആഗസ്റ്റിൽ ഇതനുസരിച്ച് വിവാഹം നടന്നു.
വിവാഹം കഴിഞ്ഞ് ആദ്യ ദിവസം മുതൽ തന്നെ ആൾദൈവം നിർദ്ദേശിച്ച പൂജകൾ ചെയ്യാൻ നിർബന്ധിച്ചുവെന്നാണ് റിപ്പോർട്ട്. പിന്നീട് 50 ദിവസത്തോളം സ്ത്രീയെ വളരെ കുറച്ച് ഭക്ഷണം മാത്രം നൽകി ശാരീരികമായും മാനസികമായും ദുരിതത്തിലാക്കി. യുവതിയുടെ മൊബൈൽ ഫോണും ഭർത്താവും കുടുംബവും കൈവശപ്പെടുത്തിയിരുന്നു.
എന്നാൽ യുവതിയുടെ അച്ഛന് ഭർത്താവിന്റെയും കുടുംബത്തിന്റെയും പെരുമാറ്റത്തിൽ സംശയം തോന്നി. മകളെ കാണാൻ ഭർതൃഗൃഹത്തിലെത്തിയ അച്ഛൻ മകളുടെ അവസ്ഥ കണ്ട് ഞെട്ടി. പിന്നീട് ഇവരെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു.
മഹാരാഷ്ട്രയിലെ അന്ധവിശ്വാസ നിർമൂലന സമിതി ഇക്കാര്യം അറിഞ്ഞതോടെ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചു. ഇതിന് പിന്നാലെയാണ് യുവതിയുടെ ഭർത്താവിനെയും ആൾദൈവത്തെയും പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്ത്യൻ ശിക്ഷ നിയമത്തിലെയും മഹാരാഷ്ട്രയിലെ മന്ത്രവാദ നിരോധന നിയമം 2013 ലെയും വകുപ്പുകൾ ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam