
ദില്ലി: ബോളിവുഡ് നടി കങ്കണാ റണാവത്തിനെതിരെ (Kangana Ranaut)പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്(Youth Congress). കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ (Instagram) കങ്കണ നടത്തിയ പരാമര്‍ശം രാജ്യദ്രോഹമാണെന്നാരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി രഞ്ജന്‍ പാണ്ഡെ, ലീഗല്‍ സെല്‍ കോ ഓഡിനേറ്റര്‍ അംബുജ് ദീക്ഷിത് എന്നിവരാണ് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ കങ്കണക്കെതിരെ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം കാര്‍ഷിക നിയമം (Farm laws) പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി(PM Narendra Modi) പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു പരാതിക്കടിസ്ഥാനമായ പോസ്റ്റ് കങ്കണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇന്ത്യ ജിഹാദിസ്റ്റ് രാജ്യമാണെന്നും ഏകാധിപത്യ ഭരണം നടപ്പാക്കണമെന്നുമാണ് കങ്കണ പോസ്റ്റില്‍ പറഞ്ഞത്.
ഇന്‍സ്റ്റഗ്രാമില്‍ 78 ലക്ഷം ഫോളോവേഴ്‌സുള്ള താരമാണ് കങ്കണ. കങ്കണക്കെതിരെ ദില്ലി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റും ശിരോമണി അകാലിദള്‍ നേതാവ് മഞ്ജീന്ദര്‍ സിങ് സിര്‍സയും രംഗത്തെത്തി. കങ്കണയുടെ പരാമര്‍ശം സിഖുകാര്‍ക്കെതിരെയാണെന്നും അവര്‍ക്കെതിരെ നടപടിവേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കങ്കണയെ മാനസികാരോഗ്യ കേന്ദ്രത്തിലോ ജയിലിലോ അടക്കണമെന്നും വിദ്വേഷ പരാമര്‍ശം നടത്തിയതിന് കര്‍ശന നടപടി സ്വീകരിക്കണമെന്നും സിര്‍സ ട്വീറ്റ് ചെയ്തു. കങ്കണയുടെ പരാമര്‍ശം വിദ്വേഷം ജനിപ്പിക്കുന്നതാണെന്നും നിരവധിപേരെ സ്വാധീനിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് പരാതിയില്‍ പറഞ്ഞു.
പരാതിയെ തുടര്‍ന്ന് 124എ, 504, 505 വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു. നേരത്തെ സ്വാതന്ത്ര്യ സമരത്തെ അവഹേളിച്ചെന്നും കങ്കണക്കെതിരെ ആരോപണമുയര്‍ന്നിരുന്നു. 1947ല്‍ ഇന്ത്യക്ക് ലഭിച്ചത് സ്വാതന്ത്ര്യമല്ലെന്നും 2014ല്‍ നരേന്ദ്രമോദി അധികാരത്തിലെത്തിയപ്പോഴാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചതെന്നുമായിരുന്നു കങ്കണയുടെ പരാമര്‍ശം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam