ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രക്കിടെ കല്ലേറ്, മദ്ദൂരിൽ സംഘർഷാവസ്ഥ, ഇന്നത്തെ ബന്ദ് പൂർണം, നാളെ നിരോധനാജ്ഞ

Published : Sep 09, 2025, 06:07 PM IST
Maddur

Synopsis

നിരോധനാജ്ഞ നിലനിൽക്കെ, ബിജെപി, ബജ്‌റംഗ്ദൾ എന്നിവയുൾപ്പെടെ വിവിധ ഹിന്ദു സംഘടനകൾ ന​ഗരത്തിൽ പ്രകടനം നടത്തി.

മൈസൂരു: ഞായറാഴ്ച ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെയുണ്ടായ കല്ലേറിനെ തുടർന്ന് മാണ്ഡ്യ ജില്ലയിലെ മദ്ദൂരിൽ സംഘർഷാവസ്ഥ തുടരുന്നു. കല്ലെറിഞ്ഞ സംഭവത്തിൽ 21 പേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. മദ്ദൂരിൽ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ അയൽ ജില്ലകളിൽ നിന്നുള്ള ആയിരക്കണക്കിന് അധിക പോലീസുകാരെ വിന്യസിച്ചു. ചൊവ്വാഴ്ച ഹിന്ദു സംഘടനകൾ 'മദ്ദൂർ ബന്ദിന്' ആഹ്വാനം ചെയ്തു. സംഘർഷാവസ്ഥ കണക്കിലെടുത്ത് ബുധനാഴ്ച രാവിലെ 6 മണി വരെ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. കല്ലേറിൽ പരിക്കേറ്റ എട്ട് പേർ മദ്ദൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഏതാനും ഹോം ഗാർഡുകൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കും സ്ത്രീകൾക്കും പരിക്കേറ്റതായി ഹിന്ദു സംഘടനാ അംഗങ്ങൾ അവകാശപ്പെടുന്നുണ്ടെങ്കിലും പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

നിരോധനാജ്ഞ നിലനിൽക്കെ, ബിജെപി, ബജ്‌റംഗ്ദൾ എന്നിവയുൾപ്പെടെ വിവിധ ഹിന്ദു സംഘടനകൾ ന​ഗരത്തിൽ പ്രകടനം നടത്തി. സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും പൊലീസിനുമെതിരെ പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു. പച്ചക്കൊടികൾ നീക്കം ചെയ്യുകയും കാവി മുദ്ര സ്ഥാപിക്കുകയും ചെയ്തു. പ്രതിഷേധ മാർച്ചിനിടെ ഇരുമ്പ് വടി വീശിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കെമ്മണ്ണു നാലെ സർക്കിളിന് സമീപമുള്ള പള്ളിക്ക് സമീപം ജാഥ എത്തിയപ്പോൾ സ്ഥിതിഗതികൾ സംഘർഷഭരിതമായി. പള്ളിക്ക് മുന്നിൽ പ്രതിഷേധക്കാർ ടയറുകൾ കത്തിച്ച് പ്രതിഷേധിച്ചു. പള്ളിയിലേക്ക് കല്ലെറിഞ്ഞ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി. ബെംഗളൂരു-മൈസൂരു ഹൈവേ പ്രതിഷേധക്കാർ ഉപരോധിച്ചു. മുൻ എംപി പ്രതാപ് സിംഹ, മുൻ മന്ത്രി ഡി സി തമ്മണ്ണ, ജില്ലാ ബിജെപി പ്രസിഡന്റ് ഡോ. ഇന്ദ്രേഷ്, ബിജെപി നേതാക്കളായ എസ് പി സ്വാമി, സിദ്ധരാമയ്യ എന്നിവർ ജാഥയിൽ പങ്കെടുക്കുകയും സംഭവത്തിൽ സംസ്ഥാന സർക്കാരിനെയും പൊലീസിനെയും അപലപിക്കുകയും ചെയ്തു.

മുൻകരുതൽ എന്ന നിലയിൽ തിങ്കളാഴ്ച എല്ലാ കടകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിരുന്നു. ലാത്തിചാർജിന് പൊലീസിനെതിരെ നടപടിയെടുക്കണമെന്നും കല്ലെറിഞ്ഞതായി റിപ്പോർട്ട് ചെയ്ത പള്ളി അടച്ചിടണമെന്നും ആവശ്യപ്പെട്ട് ഹിന്ദു സംഘടനാ പ്രവർത്തകർ താലൂക്ക് ഓഫീസ് ഉപരോധിക്കാൻ ശ്രമിച്ചു. ഡെപ്യൂട്ടി കമ്മീഷണർ കുമാരയും എസ്പി മല്ലികാർജുന ബാലദണ്ടിയും ഹിന്ദു സംഘടനാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രതിഷേധം പിൻവലിക്കാൻ ആവശ്യപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു, ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിൽ എത്തിച്ചു
15കാരന്റെ മരണം, ഹെഡ്മാസ്റ്ററെയും 3 അധ്യാപകരെയും സസ്പെൻഡ് ചെയ്തു, ആത്മഹത്യാക്കുറിപ്പിൽ പേര് വന്നതോടെ വൻ പ്രതിഷേധം