
ന്യൂസിലാൻഡ്: പാമ്പിന്റെ ചിത്രമുള്ള ടീ ഷർട്ട് ധരിച്ച പത്തുവയസുകാരനോട് വസ്ത്രം മാറാൻ എയർപോർട്ട് അധികൃതർ ആവശ്യപ്പെട്ടതായി കുട്ടിയുടെ മാതാപിതാക്കളുടെ പരാതി. ജോഹന്നാസ്ബർഗിൽ നിന്ന് ന്യൂസിലാൻഡിലേക്ക് യാത്ര ചെയ്യുകയായിരുന്ന സ്റ്റീവ് ലൂക്കസ് എന്ന ആൺകുട്ടിയോടാണ് ടീഷർട്ട് മാറ്റാർ ആവശ്യപ്പെട്ടത്. സ്റ്റീവ് ധരിച്ചിരുന്ന കറുത്ത ടീഷർട്ടിൽ പച്ച നിറമുള്ള ഒരു പാമ്പിന്റെ ചിത്രമാണ് ഉണ്ടായിരുന്നത്. സൗത്ത് ആഫ്രിക്കയിലെ ജൊഹനാസ്ബർഗ് റ്റാംബോ എയര്‍പോർട്ടിലാണ് സംഭവം. സ്റ്റീവിന്റെ മാതാപിതാക്കൾ പരാതിയുമായി എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
കുട്ടി ധരിച്ചിരുന്ന ടീഷർട്ടിലെ ചിത്രം മറ്റ് യാത്രക്കാർക്ക് ഉത്കണ്ഠയുണ്ടാക്കുമെന്ന വിശദീകരണമാണ് എയർപോർട്ട് അധികൃതർ നൽകിയതെന്ന് സ്റ്റീവിന്റെ മാതാപിതാക്കൾ പറഞ്ഞു. മുത്തശ്ശിയെ സന്ദർശിക്കാൻ വേണ്ടിയാണ് ലൂക്കസ് മാതാപിതാക്കൾക്കൊപ്പം സൗത്ത് ആഫ്രിക്കയിലെത്തിയത്. മടങ്ങിപ്പോകാൻ ഓആർ ടാംബോ എയർപോർട്ടിലെത്തിയപ്പോഴാണ് എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥർ വസ്ത്രം അഴിപ്പിച്ചത്. ഒടുവിൽ ടീഷർട്ട് ഊരി പാമ്പിന്റെ ചിത്രം അകത്ത് വരുന്ന രീതിയിൽ തിരിച്ചിട്ടാണ് ലൂക്കസ് വിമാനത്തിൽ കയറിയത്.
ഫ്ലൈറ്റ് യാത്ര ചെയ്യുമ്പോൾ സ്വീകരിക്കണ്ട വസ്ത്രധാരണരീതിയല്ല ഇതെന്നും മറ്റ് യാത്രക്കാർക്ക് ഈ വസ്ത്രം ഉത്കണ്ഠയുണ്ടാക്കുമെന്നുമാണ് അധികൃതർ പറഞ്ഞതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിനെ തുടർന്ന് ഇവർ വിമാനക്കമ്പനിക്ക് നേരിട്ട് പരാതി അയച്ചു. സംഭവം ശ്രദ്ധയിൽ പെടുത്തിയതിന് വിമാനക്കമ്പനി നന്ദി അറിയിച്ചു. കൂടാതെ വസ്ത്രധാരണ വിഷയത്തിൽ വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam