ഇറാനിലെ 290 എംപിമാരിൽ 180 എംപിമാരും പരസ്യമായി രംഗത്ത്, 'അമേരിക്കയുമായുള്ള സമാധാന ധാരണ അവസാനിപ്പിക്കണം, ശക്തമായി തിരിച്ചടിക്കണം'

Published : Jul 14, 2026, 09:12 PM IST
iran parliment file photo

Synopsis

അമേരിക്കയുമായുള്ള സമാധാന ധാരണ അവസാനിപ്പിച്ച് ശക്തമായി തിരിച്ചടിക്കണമെന്ന് 180 ഇറാനിയൻ എംപിമാർ ആവശ്യപ്പെട്ടു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത നിയന്ത്രണം പൂർണ്ണമായും നിയമവിധേയമാക്കണമെന്നും ആവശ്യമുണ്ട്

ടെഹ്റാൻ: അമേരിക്കയുമായി നിലവിലുള്ള സമാധാന ധാരണകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാനിലെ 290 അംഗ പാർലമെന്റിലെ 180 എം പിമാർ സംയുക്ത പ്രസ്താവന പുറത്തിറക്കി. അമേരിക്കയ്ക്ക് ശക്തമായ തിരിച്ചടി നൽകുക, നയതന്ത്ര ചർച്ചകൾക്കായി പ്രത്യേക കമ്മീഷൻ രൂപീകരിക്കുക, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത നിയന്ത്രണം പൂർണ്ണമായും നിയമവിധേയമാക്കുക എന്നീ ആവശ്യങ്ങളാണ് ഇവർ മുന്നോട്ടുവെച്ചിട്ടുള്ളത്. അമേരിക്കൻ ഉപരോധങ്ങൾ രൂക്ഷമായാലും ഇറാന്റെ എണ്ണ കയറ്റുമതി തടയാൻ സാധിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് ഇറാൻ തങ്ങളുടെ കടുത്ത നിലപാടിലേക്ക് കടക്കണമെന്ന് ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇറാനെതിരെ ഇന്ത്യയുടെ വിമർശനം

അതേസമയം ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തതതിൽ ഇറാനെതിരെ വിമർശനവുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. 'എംടി അൽ ബഹിയ', 'എംടി മൊംബാസ' എന്നീ രണ്ട് കപ്പലുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇവിടങ്ങളിൽ ജീവനക്കാരായി ഉണ്ടായിരുന്ന 46 പേരിൽ 30 പേരും ഇന്ത്യൻ നാവികരായിരുന്നു. കൊല്ലപ്പെട്ട നാവികൻ 'അൽ ബഹിയ' എന്ന ടാങ്കറിലെ ജീവനക്കാരനാണ്. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ഇന്ത്യ, ദില്ലിയിലെ ഇറാൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിപ്പിച്ചുവരുത്തി കടുത്ത അമർഷം അറിയിച്ചു. സാധാരണക്കാരായ നാവികർക്ക് നേരെയുള്ള അതിക്രമങ്ങളും അന്താരാഷ്ട്ര സമുദ്രപാതകളിലെ സുരക്ഷിതമായ കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്ന നീക്കങ്ങളും അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ദുരന്തത്തിൽപ്പെട്ട നാവികരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച വിദേശകാര്യ മന്ത്രാലയം, യുഎഇയിലെ ഇന്ത്യൻ എംബസിയും കോൺസുലേറ്റും പ്രാദേശിക അധികൃതരുമായി ചേർന്ന് ആവശ്യമായ എല്ലാ അടിയന്തര സഹായങ്ങളും ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പുനൽകി. പശ്ചിമേഷ്യൻ മേഖലയിൽ വീണ്ടും സംഘർഷങ്ങൾ രൂക്ഷമാകുന്നതിലും ആക്രമണങ്ങൾ പുനരാരംഭിച്ചതിലും ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. മേഖലയിലെ സമാധാനവും സുരക്ഷയും മുൻനിർത്തി അക്രമങ്ങൾ ഉടനടി അവസാനിപ്പിച്ച് ചർച്ചകളിലേക്കും നയതന്ത്രത്തിലേക്കും മടങ്ങിയെത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ട് സമുദ്രപാതകളിലൂടെയുള്ള സ്വതന്ത്ര വ്യാപാരവും ഗതാഗതവും പുനഃസ്ഥാപിക്കാൻ വാണിജ്യ കപ്പലുകൾക്കും സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എർലിങ് ഹാളണ്ട് കൊണ്ടുവന്ന റക്കൂൺ വിസ്കി, നിമിഷ നേരത്തിനുള്ളിൽ വൈറലായി ഡാലസിലെ സ്റ്റോർ
പൊളിറ്റ് ബ്യൂറോയിലെ മൂന്നാമനെതിരെ കടുത്ത നടപടി, പാർട്ടിയിൽ നിന്ന് പുറത്താക്കി: തെറ്റുതിരുത്തൽ നടപടികൾ തുടർന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി